മുൻ കരസേന മേധാവിയുടെ പുസ്തകം, അമേരിക്കയുമായുള്ള വ്യാപാര കരാർ ; ഇന്നും പാര്‍ലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

കരസേന മുൻ മേധാവി  ജനറൽ എം എം നർവാനയുടെ  പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പേരിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ,  ഇന്ത്യ ചൈന സംഘർഷത്തെകുറിച്ചുള്ള പരാമർശം രാഹുൽഗാന്ധി ഉദ്ധരിച്ചത് ലോക്സഭയിൽ കടുത്ത  ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഉള്ളടക്കം പാർലമെന്റിൽ ഉദ്ധരിക്കാൻ തട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി. പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും.

ബജറ്റ്, തൊഴിലുറപ്പ് പദ്ധതി, എപ് സ്റ്റീൻ  ഫയൽ, എന്നീ വിഷയങ്ങൾക്കൊപ്പം ഇന്ത്യ ചൈന സംഘർഷത്തെ കുറിച്ചുള്ള ജനറൽ നർവനയുടെ പുസ്തകവും  ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നന്ദി പ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ മറുപടി പറയും.

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ അമേരിക്കൻ പ്രഖ്യാപനവും ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. വ്യാപാര കരാറിൽ മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചു.

കരാറിന്‍റെ ഭാഗമായി ഇന്ത്യക്ക് മേലുള്ള 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാറിനെക്കുറിച്ച് തന്‍റെ എക്സ് കുറിപ്പിൽ പരാമർശിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*