ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല, അപമാനിക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം നിഷേധിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാണ് പ്രതിഭയെന്ന് അറിയില്ല. ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ തരത്തില്‍ ഒരു പരാതി പൊലീസ് മേധാവിക്ക് നല്‍കി എന്നതിനെക്കുറിച്ച് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ അപമാനിക്കാന്‍ നടത്തിയ നീചമായ ഗൂഢാലോചനയാണിത്. അതാണ് പോറ്റിയുടെ പരാതിക്ക് പിന്നിലുള്ളത്. ആരാണ് പോറ്റിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചതിനു പിന്നിലുള്ളതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. പരാതി കൊടുപ്പിച്ചവരെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പിന്നീട് സന്ദര്‍ഭം വന്നാല്‍ അക്കാര്യം പറയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആരെങ്കിലും കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ ആരെയും പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ പ്രദേശത്തെ പാര്‍ട്ടി സഹാക്കളെ ബന്ധപ്പെട്ട് പരിഹാരം കാണാന്‍ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. യു പ്രതിഭ എംഎല്‍എയെ അല്ലാതെ വേറൊരു പ്രതിഭയേയും അറിയില്ല. പോറ്റി പറയുന്ന പ്രതിഭ ആറ്റുകുഴിയില്‍ സ്‌കൂള്‍ നടത്തുന്ന വനിതയാണെന്ന് പരാതി വായിച്ചപ്പോഴാണ് മനസ്സിലായത്. അവരുടെ വസ്തു പോറ്റി വാങ്ങിച്ചെന്ന കാര്യം അറിയില്ല. ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*