ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളിൽ മുൻ ദേവസ്വം ബോർഡിന്റേതാണ് പിഴവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. യുദ്ധ കാലാടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനായി ടാസ്ഫ് ഫോഴ്സ് രൂപീകരിച്ചു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റർക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകിയില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടായി. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ഈമാസം 26 ന് കോടതിയിൽ സമർപ്പിക്കുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചിലവ് 4.99 കോടിയായി നിജപ്പെടുത്തും. അയ്യപ്പ സംഗമത്തിന്റെ ചിലവ് 4.99 കോടി രൂപയായി നിജപ്പെടുത്താനാണ് അന്നത്തെ ബോർഡ് തീരുമാനിച്ചിരുന്നത്. കരാർ (MOU) അനുസരിച്ച് തുക 8 കോടി രൂപയായിരുന്നെങ്കിലും 4.99 കോടി മാത്രമേ നൽകാൻ സാധിക്കൂ എന്ന് സംഘാടകരായ IIIC-യെ ബോർഡ് അറിയിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ 3.85 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കോടി രൂപയുടെ കുറവ് ഇപ്പോഴുമുണ്ട്. ഏഴ് കോടിയോളം വകയിരുത്തിയ ഊരാളുങ്കൽ സൊസൈറ്റിക്ക് കൂടുതൽ തുക നൽകില്ലെന്ന് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോർഡിന്റെ പണം അയ്യപ്പ സംഗമത്തിനായി ഉപയോഗിക്കില്ലെന്ന വാക്ക് പാലിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ബോർഡ് അഡ്വാൻസായി നൽകിയിരുന്ന മൂന്ന് കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്. ഇനി ഏകദേശം 1.15 കോടി രൂപ കൂടി കൊടുത്തുതീർക്കാനുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ഈ സാമ്പത്തിക പ്രതിസന്ധികളും ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*