ചൂട് ഇനിയും കൂടും, കാലാവസ്ഥ വ്യതിയാനം 2050 ഓടെ മനുഷ്യരുടെ ശാരീരിക പ്രവർത്തനത്തെ തളർത്തും

ആഗോളതാപനത്തെ തുടർന്ന് വർധിച്ചു വരുന്ന ചൂട് 2050 ഓടെ ദശലക്ഷക്കണക്കിന് ആളുകളെ വ്യായാമരഹിത ജീവിതത്തിലേക്ക് തള്ളിവിടുമെന്ന് ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് പഠനം. ഇന്ത്യയിൽ ഇതിന്റെ ആഘാതം ആഗോളശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരാശരി താപനില 27.8 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന ഓരോ മാസവും ശാരീരിക പ്രവർത്തനങ്ങളിൽ 1.5 ശതമാനം കുറവുണ്ടാകുന്നുണ്ട്. വികസ്വര രാജ്യങ്ങളിൽ ഇത് 1.85 ശതമാനമാണ്. ഇന്ത്യയിൽ വരും വർഷങ്ങളിൽ വ്യായാമമില്ലാത്ത മുതിർന്നവരുടെ എണ്ണം രണ്ട് ശതമാനം വരെ വർധിപ്പിക്കാം. ഇത് പ്രതിവർഷം ലക്ഷക്കണക്കിന് അകാല മരണങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

ഉയർന്ന താപനില ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ശാരീരിക പ്രവർത്തനങ്ങളുടെ കുറവു മൂലം ലക്ഷത്തിൽ 10.62 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ രാജ്യത്തിന് പ്രതിവർഷം ഏകദേശം 401.9 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്.

സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക. ദരിദ്ര ജനവിഭാഗങ്ങൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാൽ അവർ കൂടുതൽ അപകടസാധ്യത നേരിടുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക, കെട്ടിടങ്ങൾക്ക് മുകളിൽ പച്ചപ്പ് വളർത്തുക തുടങ്ങിയ നടപടികളിലൂടെ ഒരുപരിധി വരെ താപനില കുറയ്ക്കാൻ സാധിക്കും.

ചൂടു കുറക്കുന്ന തരം റോഡ് നിർമാണ സാമഗ്രികൾ, സൈക്കിൾ ട്രാക്കുകൾ എന്നിവ ഉപയോഗിക്കുക. ഇൻഡോർ വ്യായാമങ്ങൾ പരിശീലിക്കുക. കുറഞ്ഞ ചിലവിൽ വ്യായാമം ചെയ്യാൻ കഴിയുന്ന ശീതികരിച്ച പൊതുവിടങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പഠന റിപ്പോർട്ടിൽ ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*