ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 90000ന് മുകളില്‍

സംസ്ഥാനത്തെ സ്വര്‍ണവില പവന് വീണ്ടും 90000 കടന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവുണ്ടായെങ്കിലും വൈകീട്ട് വീണ്ടും ഉയരുകയായിരുന്നു. രാവിലെത്തെ വിലയില്‍ നിന്ന് വൈകീട്ടോടെ 1040 രൂപ കൂടി ഒരു പവന്‍ വില 90720 രൂപയാകുകയായിരുന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 11,340 രൂപയായി. 

രാവിലെ പവന് ഒറ്റയടിക്ക് 1360 രൂപ താഴ്ന്ന് 89680 രൂപയായിരുന്നു. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11210 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വര്‍ണത്തിന്റെ വില 91000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര തലത്തില്‍ വിലയുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില ഉയരുന്നത്.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*