3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: യുപിഐ(UPI) ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന റിപ്പാര്‍ട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്.

3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ചെറിയ യുപിഐ പേയ്മെന്റുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുമെങ്കിലും, വലിയ ഇടപാടുകള്‍ക്ക് വ്യാപാരി ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ് വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍. 2020 ജനുവരിയില്‍ നടപ്പിലാക്കിയ സീറോ-എംഡിആര്‍ നയത്തിന് ബദലായാണ് ഈ മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*