
കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയാം. പ്രശ്നം പരിഹരിക്കുന്നതിന് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും ആർ ബിന്ദു പറഞ്ഞു.
സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. താൻ ഒരു അധ്യാപികയും ഒരു അമ്മയുമാണെന്ന് മന്ത്രി പറഞ്ഞു. വിസിമാരേ വിലക്കിയിട്ടില്ല. അവർ പൗരന്മാരാണ് അവരുടെ അവകാശങ്ങൾ അവർക്കുണ്ട്. പക്ഷേ വളരെ സങ്കുചിതമായ ആശയപരിസരം സർവകലാശാലയിൽ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് വിസി മോഹനൻ കുന്നുമ്മൽ എത്തിയിരുന്നു. വി. സിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും സർവ്വകലാശാലയിൽ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി മടങ്ങിപ്പോയിരുന്നു.
പ്രോ ചാൻസിലർ എന്ന നിലയ്ക്ക് മന്ത്രി ആർ ബിന്ദുവും നിയമ മന്ത്രി എന്ന നിലയ്ക്ക് പി രാജീവും ഗവർണറെ നേരിൽ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ഡൽഹിയിലുള്ള ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയതിനുശേഷം ആകും കൂടിക്കാഴ്ചയ്ക്ക് സാധ്യത.
Be the first to comment