പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ സർക്കാരുദ്യോസ്ഥൻ അറസ്റ്റിൽ

ജയ്‌പൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സർക്കാർ ദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മെയ് 29 ന് ജയ്‌സൽമേറിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷക്കൂർ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സുരക്ഷാ ഏജൻസികളുടെ നിരന്തരമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു.

ഔദ്യോഗിക രഹസ്യ നിയമ (ഒഫിഷ്യൽ സീക്രട്ട് ആക്ട് 1923) പ്രകാരം ചാരവൃത്തി ആരോപിച്ച് ഷക്കൂർ ഖാനെ അറസ്റ്റ് ചെയ്‌തെന്നും തീവ്രമായ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിടുമെന്നും ഐജി സിഐഡി വിഷ്‌ണുകാന്ത് ഗുപ്‌ത പറഞ്ഞു.

ഷക്കൂർ ഖാൻ ജയ്‌സൽമേറിൽ മംഗലിയ കി ധനി എന്ന സ്ഥലത്ത് താമസിക്കുമ്പോൾ ഷക്കൂറിൻ്റെ പ്രവർത്തനങ്ങൾ സംശയാസ്‌പദമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഒടുവിൽ മെയ് 29 ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ജയ്‌പൂരിലേക്ക് കൊണ്ടുവന്നു. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ജലാനയിലെ പ്രത്യേക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു.

ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു. ഫോണുകൾ പരിശോധിച്ചപ്പോൾ പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നതിൻ്റെ തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.

പാക് രഹസ്യാന്വേഷണ ഏജൻസിയുടെ പല മാനേജർമാരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇയാളിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈലുകളിൽ നിരവധി പാകിസ്ഥാൻ നമ്പറുകളുമായി ബന്ധപ്പെട്ട ചാറ്റ് റെക്കോർഡുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങളും ഫോട്ടോഗ്രാഫുകളും വീഡിയോകളും അയാൾ വാട്‌സ്ആപ്പ് വഴി പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നു. ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിൽ നിയമിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന അഹ്‌സാൻ ഉർ റഹിം, സൊഹൈൽ ഖമർ എന്നിവരാണ് ഷക്കൂരിനെ ചാരപ്രവർത്തനത്തിൽ സഹായിച്ചിരുന്നത്. ഇവരുമായി ഷക്കൂർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ചാരപ്രവർത്തനങ്ങൾക്ക് സഹായിച്ചതിനെ തുടർന്ന് അടുത്തിടെയാണ് ഡാനിഷിനെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. എന്നാൽ ഡാനിഷിനെ ഷക്കൂർ ഡൽഹിയിലും പോയി കണ്ടു. കൂടാതെ അയാൾ പലതവണ പാകിസ്ഥാനിലേക്കുള്ള വിസ നേടുകയും ഡാനിഷിൻ്റെ സഹായത്തോടെ പാകിസ്ഥാൻ സന്ദർശിച്ചിട്ടുമുണ്ട്.

ഇതിനുപുറമെ, തൻ്റെ കോൺടാക്റ്റുകളുടെ സഹായത്തോടെ മറ്റ് നിരവധി പേർക്ക് പാകിസ്ഥാൻ വിസയും ഷക്കൂർ ഏർപ്പാട് ചെയ്‌തിരുന്നു. പാകിസ്ഥാൻ സന്ദർശന വേളയിൽ ഷക്കൂർ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിരവധി മാനേജർമാരെ കണ്ടുമുട്ടുകയും സോഷ്യൽ മീഡിയ ആപ്പുകൾ വഴി അവരുമായി നിരന്തരം ബന്ധപ്പെടുകയും രഹസ്യ വിവരങ്ങൾ പങ്കിടുകയും ചെയ്‌തു പോന്നു.

പ്രതിയായ ഷക്കൂർ ഖാൻ ജയ്‌സൽമേറിലെ ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫിസിൽ അസിസ്റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ട് സർക്കാരിൽ ഒരു മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*