ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

ദയാമരണത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ.

ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്.2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്.

മാർച്ച് 14-ന് ഗാസിയാബാദിലെ വീട്ടിൽ നിന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലെ ഡോ. ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി കാൻസർ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. മെഡിക്കൽ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*