
എറണാകുളം: കേരള തീരത്ത് എം എസ് സി എൽസ-3 കപ്പലിനുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എംഎസ്സി പോളോ 2 കപ്പൽ വിഴിഞ്ഞം വിടരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. 74 ലക്ഷം രൂപയുടെ ഡിഡി ഹാജരാക്കിയാൽ കപ്പലിന് വിഴിഞ്ഞം തീരം വിടാമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
എംഎസ്സി എൽസ 3 കപ്പലപകടത്തിൽ നഷ്ടം സംഭവിച്ച കശുവണ്ടി വ്യവസായിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 74 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കപ്പൽ കമ്പനി വീഴ്ച്ച വരുത്തിയെന്നുമാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് 74 ലക്ഷം രൂപയുടെ ഡിഡി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
നേരത്തേയും സമാനമായി ഒരു കപ്പല്‍ ഹൈക്കോടതി അറസ്റ്റ് ചെയ്തിരുന്നു. എം എസ് സി മാൻസ എഫ് എന്ന കപ്പലിനെതിരേ ആയിരുന്നു കോടതി നടപടി. തുടര്‍ന്ന് 5.97 കോടി രൂപ കെട്ടിവച്ചതായി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കപ്പലപകടത്തിൽ നഷ്ടം നേരിട്ട അഞ്ച് ചരക്കുടമകൾ നൽകിയ ഹർജിയിലാണ് ഈ നടപടി. കപ്പൽ കമ്പനി നൽകിയ തുക സ്ഥിരനിക്ഷേപം നടത്താൻ ഹൈക്കോടതി നിർദേശം നൽകുകയും കപ്പലിന് യാത്രാനുമതി നല്‍കുകയും ചെയ്തിരുന്നു.
ലൈബീരിയൻ ചരക്ക് കപ്പലായ എം എസ് സി എൽസ-3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പകൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.
കേരളാ തീരത്തെ തുടർച്ചയായുള്ള കപ്പലപകടങ്ങളിൽ എൻ ഐ എയ്ക്ക് അന്വേഷണം നടത്താനാകുമോയെന്ന് മറ്റൊരു ഹര്‍ജി പരഗിണക്കേവ ഹൈക്കോടതി ആരാഞ്ഞിരുന്നു. പരിശോധിച്ച് മറുപടി നൽകാൻ കേന്ദ്രത്തിന് നിർദേശവും നൽകിയിരുന്നു. നടപടിയെടുക്കാൻ വൈകുന്നത് ഭാവിയിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണമാകുമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി പറഞ്ഞു. പരിസ്ഥിതി നാശം സംബന്ധിച്ചുള്ള വിവരങ്ങളും ചെലവഴിച്ച തുകയുടെ കണക്കും റിപ്പോർട്ടായി സമർപ്പിക്കണം.
ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. നഷ്ടപരിഹാരം കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണം. നഷ്ടപരിഹാരം എങ്ങനെ ഈടാക്കാനാകുമെന്ന് അന്താരാഷ്ട്ര ഉടമ്പടികൾ, ചട്ടം എന്നിവ പരിശോധിച്ച് വ്യക്തത വരുത്താനും കേന്ദ്രത്തോട് കോടതി നിർദേശം നൽകിയിരുന്നു.
Be the first to comment