
കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവത്തിൽ, ഹെഡ്മാസ്റ്റർ എം അശോകൻ അവധിയിലെന്ന് പോലീസ്. ഹെഡ്മാസ്റ്ററുടെ അറസ്റ്റ് ഉടനുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്നാണ് പോലീസ് തീരുമാനം. പാഠപുസ്തകത്തിന്റെ ജോലിയുണ്ടെന്നും അവധിയല്ലെന്നുമാണ് എം അശോകന്റെ പ്രതികരണം.
സംഭവത്തിൽ ബേഡകം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് എം അശോകന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഹെഡ്മാസ്റ്റർ എം അശോകൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണ കാൽ കൊണ്ട് ചരൽ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടൻ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാൻ അധ്യാപകൻ തന്നെ ശ്രമിക്കുകയും ചെയ്തു. ചെവിക്ക് വേദന കൂടിയതോടെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കർണ്ണപുടം പൊട്ടിയ വിവരം അറിയുന്നത്.
Be the first to comment