
യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണ തരംഗം. കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 2300 പേർ എന്ന് പഠനം. പടിഞ്ഞാറൻ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും ചൂടിൽ അമർന്നിരിക്കുകയാണ്. ഇംപീരിയൽ കോളജ് ലണ്ടനിലെയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെയും ശാസ്ത്രജ്ഞർ സംയുക്തമായാണ് പഠനം നടത്തിയത്.
ജൂൺ 23 നും ജൂലൈ 2 നും ഇടയിലുള്ള കണക്കാണിത്. സ്പെയിനിൽ താപനില 40 ഡിഗ്രിയിൽ എത്തി. ഫ്രാൻസിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടു. ഈ കാലയളവിൽ മരിച്ചതായി കണക്കാക്കപ്പെടുന്ന 2300 പേരിൽ 1500 പേരും മരിച്ചത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് പഠനത്തിൽ പറയുന്നു. ബാഴ്സിലോണ, മാഡ്രിഡ്, ലണ്ടൻ, മിലാൻ എന്നിവയുൾപ്പെടെ 12 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ വർധിപ്പിച്ചതായി ഗവേഷകർ പറഞ്ഞു.
ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമാകാനും യൂറോപ്പിലുടനീളം കൂടുതൽ ആളുകളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് യൂറോപ്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞയായ സാമന്ത ബർഗെസ് പറഞ്ഞു.
2022-ൽ യൂറോപ്പിലെ കൊടുംചൂടിൽ ഏകദേശം 61,000 പേർ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വിഭാഗം വിദഗ്ധർ മുൻ വർഷങ്ങളിൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. പ്രായമായവർ, രോഗികൾ, കുട്ടികൾ, പുറം ജോലിക്കാർ, ദീർഘനേരം ഉയർന്ന താപനിലയിൽ ജീവിക്കുന്നവർ എന്നിവരെയാണ് ഉഷ്ണതരംഗങ്ങൾ കൂടുതലും ബാധിച്ചത്.
Be the first to comment