ഹേമ കമ്മിറ്റി റിപ്പോർട്ട്‌; മൊഴി നൽകിയവർക്ക് കേസുമായി മുൻപോട്ടു പോകാൻ താത്പര്യമില്ല, കേസുകൾ മുഴുവൻ അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ പൊലീസ്. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ചതായി പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള 14 കേസുകൾ കൂടി ഈ മാസം അവസാനിപ്പിക്കാനുള്ള നീക്കം.

മൊഴി നൽകിയവർക്കാർക്കും കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് കണ്ടാണ് പ്രത്യേക അന്വേഷണ സംഘം കേസുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ഈ മാസം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്‌ത മുഴുവൻ കേസുകളും പിൻവലിക്കും.

3896 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചായിരുന്നു ഉത്തരവിട്ടത്. പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, മണിയൻ പിള്ള രാജു, രഞ്ജിത്ത്, മുകേഷ്, ജയസൂര്യ തുടങ്ങിയവരെ ഉൾപ്പെടെ പ്രതിയാക്കി 40 ഓളം കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. കമ്മിറ്റിക്ക് മുന്നിൽ മൊഴി നല്കാത്തവരും പിന്നീട് പരസ്യമായി ലൈംഗികാധിക്ഷേപ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എ കെ ബാലൻ സാംസ്കാരിക മന്ത്രിയായിരിക്കെയാണ് സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്.

റിപ്പോർട്ട് സമർപ്പിച്ചിട്ടും രണ്ട് വർഷക്കാലത്തോളം ഇതു പുറത്തു വിട്ടിരുന്നില്ല. പിന്നാലെ മാധ്യമ പ്രവർത്തകർ നൽകിയ അപ്പീൽ പരിഗണിച്ചു വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് മൊഴി നൽകിയവരുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി കോളിളക്കമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിറക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*