നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്. തിങ്കളാഴ്ച കെ സുധാകരനോട് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പായാൽ മാത്രമേ ഡൽഹിയിലേക്കുള്ളു എന്ന നിലപാടിലാണ് കെ സുധാകരൻ. കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു. നേരത്തെ 31 പേരുടെ പേരുകൾക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.
ഇത് കൂടാതെ 24 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ അന്തിമമാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനാണ് തീരുമാനം. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ ആണ് നീക്കം.
എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യം സുധാകരനേയും അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായിത്തന്നെ അതൃപ്തി അറിയിച്ചിരുന്നു.



Be the first to comment