സിസാ തോമസിന് ആശ്വാസം; രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി സി ഡോ. സിസ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളാണ് തടഞ്ഞുവച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

സിസാ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നേരിടേണ്ടിവന്നത് കോടതിയുടെ അതിരൂക്ഷ വിമര്‍ശനമാണ്. ജീവനക്കാരുടെ ആനുകൂല്യം ഉള്‍പ്പെടെയുള്ളവയില്‍ അവര്‍ വിരമിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിച്ചുകൊണ്ടിരുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മുന്‍പ് സിസ തോമസിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സിസ തോമസിനെതിരായ നടപടിയില്‍ ഹൈക്കോടതി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്. ഡോക്ടര്‍ എം എസ് രാജശ്രീയെ അയോഗ്യാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ സിസ തോമസിനെ കെടിയു വിസിസ്ഥാനത്തേക്ക് നിയമിച്ചത്. നിയമനം ചട്ടവിരുദ്ധം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സിസ തോമസ് വിരമിച്ച ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*