‘പടിപൂജ ഒന്നിലേറെ ദിവസം നടത്താമോയെന്ന് തന്ത്രിയുമായി ആലോചിക്കണം, ബുക്കിങ് മറിച്ചുനല്‍കുന്നതായി സംശയം’

അനുവദനീയമായ ദിവസങ്ങളില്‍ ശബരിമലയില്‍ ഒന്നിലധികം പടിപൂജ നടത്താനാകുമോയെന്ന് തന്ത്രിയുമായി ആലോചിച്ച് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. 2040 സെപ്റ്റംബര്‍ വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായതായി അറിയിച്ചതിനെത്തുടര്‍ന്നാണ കോടതിയുടെ നിര്‍ദേശം.

പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചു നല്‍കുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഈ വര്‍ഷം മാര്‍ച്ച് 26 മുതല്‍ 2040 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 207 ദിവസം പടിപൂജ ബുക്കിങ്ങിന് ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക് നിലവില്‍ ബുക്കു ചെയ്തവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കാനാകുമോ എന്നത് പരിശോധിക്കണം.

പടിപൂജ ബുക്കുചെയ്തശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിജിലന്‍സ് പരിശോധന ഉണ്ടാകണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം. കമ്മീഷണര്‍ ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.

പടിപൂജ ഒഴിവുള്ള ദിവസങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ബുക്കുചെയ്യുന്നവരുടെ വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. നോമിനിയെയും നിര്‍ദേശിക്കണം. ബില്ലടയ്ക്കാതെ ബുക്കിങ് ഉറപ്പിക്കരുത്. ഒഴിവുള്ള പടിപൂജ, ഉദയാസ്തമയപൂജ, ഉത്സവബലി, കളഭാഭിഷേകം, സഹസ്രകലശം എന്നിവയുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവെച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*