ഇനി കേസ് സിനിമ കണ്ടശേഷം; ജെഎസ്‌കെ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ അസാധരണ നീക്കവുമായി കോടതി. ശനിയാഴ്ച സിനിമ കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം. 

പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഇത് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എങ്കിലും മുന്‍പ് കോടതി സിനിമ കാണുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോള്‍ സിനിമ കാണുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്. ഇതിനൊടുവിലാണ് കോടതി ഇപ്പോള്‍ സിനിമ കാണാമെന്ന ഒരു അസാധാരണ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ജാനകി എന്നത് പുരാണ കഥാപാത്രം ആയതിനാല്‍ പേര് ഒഴിവാക്കണമെന്ന് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേരുമാറ്റാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് രേഖാമൂലം അറിയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ജാനകി എന്ന പേര് മതപരമായും വര്‍ഗ്ഗപരമായും അവഹേളനം ആകുന്നതെങ്ങനെ എന്ന നിലപാടിലാണ് കോടതി ഉള്ളത്. ഹര്‍ജി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയും ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*