പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച,  ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും ആര്‍ വി ബാബു ചോദിച്ചു.

ഈ പാട്ട് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. ഈ പാട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിഞ്ഞിരിക്കുന്നതെന്നും ആര്‍ വി ബാബു പറഞ്ഞു.

പാട്ടെഴുതിയത് ലീഗുകാരന്‍ ആയിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്. ഈ സര്‍ക്കാരിനു കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ വരച്ചുകാട്ടുന്ന പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്നും ആര്‍ വി ബാബു പറഞ്ഞു.

ആ പാട്ട് മതപരമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് വി കെ സനോജ് പറയുന്നത്. മതപരമായ എന്താണ് ആ പാട്ടിനകത്തുള്ളത്? മതപരമാണെങ്കിൽ അത് ആരെയാണ് വ്രണപ്പെടുത്തുന്നത്?. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യത്തിൽ സനോജും സിപിഎമ്മും ഇതുവരെ എടുത്ത നിലപാട് എന്തായിരുന്നു?. ശബരിമലയുടെ വിഷയത്തിൽ പോലും വിശ്വാസികളുടെ വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു?. വിശ്വാസികളെ വ്രണപ്പെടുത്തുന്ന പാട്ടിനെതിരെ പരാതി കൊടുക്കുമെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു അബ്രഹാമിന്റെ പ്രസ്താവന വായിച്ചപ്പോൾ ചിരിയാണ് തോന്നിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കന്മാർ വിശ്വാസികളെ പറഞ്ഞ അസഭ്യങ്ങൾക്കും പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും കയ്യും കണക്കുമുണ്ടോ?. ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്?. എസ്എഫ്ഐ അടക്കമുള്ള സിപിഎമ്മിന്റെ കാളികൂളി സംഘങ്ങളൊക്കെ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്. ശ്രീമതി ടീച്ചറുടെയും പിണറായി വിജയന്റെയും പ്രസ്താവനകൾ ഒക്കെ വിശ്വാസികളെ ഏതൊക്കെ തരത്തിൽ വ്രണപ്പെടുത്തിയിട്ടുണ്ടെന്നും ആർ വി ബാബു പറഞ്ഞു.

ഹൈന്ദവ സമൂഹം ആരാധിക്കുന്ന സരസ്വതിദേവി, പാർവതി ദേവി, ലക്ഷ്മീദേവി എന്നിവരുടെ നഗ്നചിത്രം വരച്ച് ആക്ഷേപിച്ച എം എഫ് ഹുസൈനെ രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. അതെന്തിനു വേണ്ടിയിട്ടായിരുന്നു? ക്ഷേത്രങ്ങളിൽ അടക്കം നഗ്നചിത്രങ്ങൾ ഒരുപാടുണ്ട്. പക്ഷേ സരസ്വതിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാനാകുമോ?. ലക്ഷ്മിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാൻ സാധിക്കുമോ?. ഇത്തരത്തിൽ ചിത്രം വരച്ച ആൾക്ക് അവാർഡ് കൊടുത്ത പാർട്ടിയാണ് ‘ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്, ഞങ്ങൾ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യും’ എന്നു പറയുന്നത്. ഇത് ആരെ പറ്റിക്കാനാണെന്നും ആർ വി ബാബു ചോദിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*