‘അനാവശ്യ പ്രചരണം നടത്തരുത്, എന്നെ ആരും തടവിലാക്കിയിട്ടില്ല’; നിമിഷപ്രിയയുടെ അമ്മ

മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു.

‘2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും ഇവിടെ എത്താൻ പറ്റുമെന്ന് കരുതിയതല്ല. എന്നാൽ കോടതിയുടെ സഹായത്തോടെ സാമുവൽ ജെറോം സാറിനൊപ്പം ഈ രാജ്യത്ത് എത്തുന്നത്. നിമിഷയെ കണ്ട് തിരികെ പോകാനാണ് വന്നത് എന്നാൽ മകളുടെ വധശിക്ഷ ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കുമെന്നാണ് പറയുന്നത്. ഈ സമയത്ത് ഞാൻ എങ്ങിനെ അവളെ ഒറ്റയ്ക്കാകും. എനിക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല. കഴിഞ്ഞ മാസമാണ് സാമുവൽ ജെറോം സാർ നിമിഷയുടെ ചില കാര്യങ്ങൾക്കായി നാട്ടിലേക്ക് പോയത്. ഇവിടെ എനിക്കാവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞേൽപ്പിച്ചാണ് അദ്ദേഹം പോയത്. അവരുടെ അമ്മയെ എങ്ങിനെയാണോ നോക്കുന്നത് അത് പോലെയാണ് ഞാൻ ഇവിടെ.

എനിക്ക് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ എന്നെ ആരും തടവിലാക്കുകയോ ചെയ്തിട്ടില്ല. ദയവ് ചെയ്‌ത്‌ ആരും ആവശ്യമില്ലാത്ത വീഡിയോകൾ നാട്ടിൽ പ്രചരിപ്പിക്കരുത്. എന്റെ ജീവൻ കൊടുത്താലും അവളുടെ ജീവൻ രക്ഷിക്കണം. അവൾക്കൊരു പെൺകുട്ടിയാണ് ഉള്ളത്. നിമിഷയെ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട് ഇപ്പോൾ. ഞാൻ സുരക്ഷിതയായിട്ടാണ് ഇവിടെ ഉള്ളത്’, പ്രേമകുമാരി വീഡിയോയിൽ പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്കു നല്‍കിയ 40,000 ഡോളര്‍ സാമുവല്‍ ജെറോം ദുരുപയോഗിച്ചെന്നും അമ്മയെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള ആരോപണങ്ങള്‍ നിമിഷ പ്രിയയുടെ ഭർത്താവ് ടോമി നിഷേധിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മറ്റു താൽപ്പര്യങ്ങളുണ്ടെന്നും ടോമി പറഞ്ഞു. നിമിഷയുടെ അമ്മ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിൽ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവർ യെമനില്‍ തുടരുന്നതെന്നും ടോമി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*