അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഈ ആഴ്ച തന്നെ പാകിസ്താനില്‍ വച്ച് നടന്നേക്കുമെന്ന് സൂചന. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമാബാദില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റാഫേല്‍ ഗ്രോസി അറിയിച്ചു. ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
അതിനിടെ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പതിനഞ്ച് ഇന സമാധാനപദ്ധതി ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചു. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായും എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗരി പറഞ്ഞു. കരാറിലെത്തുന്നതുവരെ ഹോര്‍മുസിനു മേലുള്ള നിയന്ത്രണം തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി.
നിബന്ധനകള്‍ അംഗീകരിക്കുന്നപക്ഷം ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാമെന്നും ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ അമേരിക്ക സഹായം ചെയ്യാന്‍ തയാറാണെന്നും സമാധാനപദ്ധതിയില്‍ പറയുന്നുണ്ട്.
എന്നാല്‍, അമേരിക്ക ഏകപക്ഷീയമായി അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേലിലെ ടെല്‍ അവീവ്, കീര്‍യാത്ത് ഷാമോന, ബുനെയ് ബ്രാക്ക് തുടങ്ങിയ ഇസ്രയേല്‍ നഗരങ്ങളിലേക്ക് ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് ആക്രമണങ്ങള്‍ തുടരുമ്പോള്‍ തന്നെ തെക്കന്‍ ലെബനോണ്‍ പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രയേല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ലിതാനി നദിക്ക് കുറുകെയുള്ള അഞ്ചു പാലങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തുകഴിഞ്ഞു.
അതിനിടെ, യുദ്ധോപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രതിരോധ കമ്പനികളോട് അമേരിക്ക ആവശ്യപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം വര്‍ധിപ്പിക്കാനാണ് പെന്റഗണിന്റെ നിര്‍ദേശം. പ്രതിരോധ കമ്പനികളായ ബിഎഇ, ലോക്ക്ഹീഡ്, ഹണിവെല്‍ കമ്പനികളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



Be the first to comment