ഇന്ത്യ-റഷ്യ ഉച്ചകോടി; വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ, ഡൽഹിയിൽ കനത്ത സുരക്ഷ

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും.

വൈകിട്ട് 7 മണിയോടെ ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡൻറ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദർശിക്കും ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചേക്കും. ശേഷം രാഷ്ട്രപതി ദൗപതി മുർമു നൽകുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് പാഴുതടച്ച സുരക്ഷയാണ് ഒരുക്കിയിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻ‌എസ്‌ജി കമാൻഡോകളും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50-ലേറെ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തി. വ്ലാദിമിർ പുടിൻ സന്ദർശനം നിശ്ചയിച്ച ഇടങ്ങളിൽ പരിശോധനകൾ പൂർത്തിയായി.

ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശമന്ത്രാലയം അറിയിച്ചു.

റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യു എസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍റെ ഇന്ത്യാ സന്ദര്‍ശനം.

Be the first to comment

Leave a Reply

Your email address will not be published.


*