2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തഹാവൂർ റാണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരസ്പര നിയമസഹായ ഉടമ്പടി പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്.
ഏപ്രിലിൽ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്ത ശേഷം എൻഐഎ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ തേടിയത്. കൂടുതലായി കിട്ടുന്ന വിവരങ്ങൾ കേസന്വേഷണത്തിന് സഹായകമാകുമെന്നും റാണയ്‌ക്കെതിരെയുള്ള കേസ് ശക്തമാക്കാൻ ഉപകരിക്കുമെന്നുമാണ് എൻഐഎയുടെ പ്രതീക്ഷ.പരസ്പര നിയമസഹായ ഉടമ്പടി പ്രകാരമുള്ള അഭ്യർത്ഥന യുഎസിലെ ഇന്ത്യൻ എംബസി വഴിയാണ് അമേരിക്കൻ അധികൃതർക്ക് കൈമാറിയത്.
ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ ഡേവിഡ് കോൾമാൻ ഹെഡ്ലി, റാണ, ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്ത്-ഉൽ-ജിഹാദി ഇസ്ലാമി അംഗങ്ങൾ എന്നിവർ പങ്കാളികളായതുമായി ബന്ധപ്പെട്ട കേസിൽ റാണയ്‌ക്കെതിരെ എൻഐഎ ഈ വർഷം ജൂലൈയിൽ ഡൽഹിയിലെ പ്രത്യേക കോടതിയിൽ സപ്ലിമെന്ററി കുറ്റപത്രം സമർപ്പിച്ചിരുന്നു. റാണയെ വിട്ടുകിട്ടിയതുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ച അധിക തെളിവുകളുമാണ് ഈ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
2008 നവംബർ 26-ന് മുംബൈയിൽ നടന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 238-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താൻ വംശജനായ കനേഡിയൻ വ്യവസായിയായ റാണ, ലഷ്‌കർ-ഇ-ത്വയ്ബയുടെ ചാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി ഗൂഢാലോചന നടത്തി ആക്രമണത്തിന് സഹായകരമായ സൗകര്യങ്ങൾ ഒരുക്കിയെന്നാണ് എൻഐഎ കേസ്.



Be the first to comment