‘ഇന്ത്യയിലെ കര്‍ഷകരെ നരേന്ദ്രമോദി വിറ്റു; വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധം’ ; രാഹുല്‍ ഗാന്ധി

ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ എത്തി. വ്യാപാര കരാറിലെ കര്‍ഷക വിരുദ്ധ നയങ്ങളും എപ്സ്റ്റിന്‍ ഫയലും പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വ്യാപര കരാറുമായി ബന്ധപ്പെട്ട യുഎസ് സുപ്രീംകോടതി വിധിക്ക് ശേഷം അത് റദ്ദാക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. പക്ഷേ, അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയില്ല. ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒപ്പുവച്ചത്. എപ്സ്റ്റീന്‍ ഫയല്‍സും അദാനിയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഇത് ഒപ്പുവച്ചത് – അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  വ്യാപാര കരാറിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ആദ്യ വേദിയാണ് ഭോപ്പാല്‍. ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും കര്‍ഷകര്‍ കലപ്പ നല്‍കി സ്വീകരിച്ചു.

സ്വന്തം മന്ത്രിസഭയോട് പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്ന് രാഹുല്‍ ഗാന്ധി. കരസേന മുന്‍ മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകവും എംപ്സ്റ്റീന്‍ ഫയലും കിസാന്‍ മഹാപഞ്ചായത്തിലും രാഹുല്‍ഗാന്ധി ഉന്നയിച്ചു രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ പ്രധാനമന്ത്രി വിറ്റു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ഏഴ് മഹാരാഷ്ട്രയിലും 9ന് രാജസ്ഥാനിലും കോണ്‍ഗ്രസ് കിസാന്‍ മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*