
കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് ഇരയായതായി പരാതി. അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള പ്രധാന കരമാർഗമായ സഡഖ്‌ലോ അതിർത്തിയിൽ വെച്ചാണ് ഇന്ത്യക്കാർക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.
നിയമാനുസൃതമായ രേഖകളും ,ഇ -വിസയും കൈയ്യിലുണ്ടായിരുന്നിട്ടും സഡഖ്‌ലോ അതിർത്തിയിൽ 56 ഇന്ത്യക്കാർ കടുത്ത അപമാനം നേരിട്ടു. ഭക്ഷണമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ കൊടും തണുപ്പിൽ തങ്ങളോട് ഏറെ നേരം കാത്തിരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും വിനോദസഞ്ചാരിയായ യുവതി അവരുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘രണ്ട് മണിക്കൂറോളം പാസ്‌പോർട്ടുകൾ ഉദ്യോഗസ്ഥർ അവരുടെ കൈവശം വെച്ചു കന്നുകാലികളെപ്പോലെ ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചു ,ഞങ്ങളോട് കുറ്റവാളികളെ പോലെ പെരുമാറുകയും , രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ എല്ലാം തെറ്റാണെന്ന് പറയുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം വളരെ ലജ്ജാകരവും , ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അവർ കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെയും ടാഗ് ചെയ്ത പോസ്റ്റിൽ ഇന്ത്യ ഇതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പറയുന്നു.
യുവതിയുടെ കുറിപ്പ് സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ജോർജിയ ഇന്ത്യക്കാരോട് ഇങ്ങനെയാണ് പെരുമാറുന്നതെന്നും , ജോർജിയൻ ഗവൺമെന്റിൻ്റെ ഈ വംശീയ അധിക്ഷേപത്തെ സംബന്ധിച്ച വാർത്തകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ടെന്നും സമാന അനുഭവം നേരിട്ടുണ്ടെന്നും തുടങ്ങി നിരവധിപേർ പ്രതികരണങ്ങളുമായി രംഗത്തെത്തി.
Be the first to comment