‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; സിഇഒ പീറ്റർ എൽബേഴ്‌സ്

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്നും പ്രവർത്തന തടസ്സം സംഭവിച്ചപ്പോൾ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ഇൻഡി​ഗോ സിഇഒ പറഞ്ഞു. ലക്ഷക്കണക്കിന് യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബാഗേജുകൾ തിരികെ എത്തിച്ചു. ബാക്കിയുള്ളവർ തിരികെ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന് ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്‌സ് വ്യക്തമാക്കി.

400ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ്, തിരുവനന്തപുരം, ചെന്നൈ, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. എല്ലാ കമ്പനികളുമായി ആലോചിച്ച ശേഷമാണ് ഡിജിസിഎ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. നിലവിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇൻഡിഗോയ്ക്ക് ആണെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു.

തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇൻഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിയെടുത്തു. ഇൻഡിഗോയുടെ ശൈത്യകാല വിമാന സർവീസുകളിൽ 5 ശതമാനം ഡിജിസിഎ വെട്ടി കുറച്ചു. ഈസ്ലോട്ടുകൾ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകും. പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ വിമാനത്താവളങ്ങൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*