ഇൻഷുറൻസ് തട്ടിപ്പ്, കപ്പല്‍ മുക്കുന്ന സംഘം, കപ്പൽ അത്യാഹിതങ്ങളില്‍ അട്ടിമറി സാധ്യതയും; സമഗ്രാന്വേഷണം വേണമെന്ന് വിദഗ്‌ധര്‍

കോഴിക്കോട്: അറബിക്കടലിലെ ചരക്ക് കപ്പൽ അപകടങ്ങളിൽ അട്ടിമറി സാധ്യതയും സംശയിക്കപ്പെടുന്നു. സ്വതന്ത്ര കപ്പൽ ചാനലിൽ  നടന്ന കപ്പൽ അത്യാഹിതങ്ങൾ  ഇൻഷുറൻസ് തട്ടിപ്പിന്‍റെ ഭാഗമാണോ എന്നാണ് ഉയരുന്ന ചോദ്യം. കപ്പൽ മുക്കുന്ന  സംഘത്തിന്‍റെ  സാന്നിധ്യവും ഈ രണ്ട് സംഭവങ്ങളുണ്ടായോ എന്നതും ദുരൂഹമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കപ്പലുകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാകൂ എന്നും കോസ്റ്റ്ഗാർഡ് മുൻ ഡി.ജി പ്രൊഫ: പ്രഭാകരൻ പലേരി പറഞ്ഞു.

വാണിജ്യ നേട്ടത്തിനായി കപ്പൽ കമ്പനികൾ കാർഗോ ഉടമയുമായി ഒത്താശ ചെയ്ത് മനഃപൂർവം അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. കാലപ്പഴക്കമുള്ള കപ്പലുകൾ നശിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. കാർഗോയിലെ അനധികൃത വസ്‌തുക്കൾ നശിപ്പിക്കാനും ഈ രീതി അവലംബിക്കാറുണ്ട്. 1958 ലെ മർച്ചന്‍റ് ഷിപ്പിങ് ആക്‌ടിന്‍റെ സെക്ഷൻ 7 പ്രകാരം ഷിപ്പിങ് ഡയറക്‌ടർ ജനറലിലാണ് ഇത് നിയമപരമായി അന്വേഷിക്കാനുള്ള അധികാരം. കൂടാതെ ആക്‌ടിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തവുമുണ്ട്.

ഇന്ത്യൻ പ്രദേശങ്ങളിലും തുറമുഖങ്ങളിലും വിദേശ കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതും ഡയറക്‌ടറേറ്റിന്‍റെ പ്രധാന ജോലിയാണ്. ശാന്തമായ കേരള തീരത്തിനപ്പുറം ഉണ്ടായ രണ്ട് അത്യാഹിതങ്ങളിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്.

12 നോട്ടിക്കൽ മൈൽ (22.2കി.മീ) ദൂരം വരെയാണ് കേരള തീരത്തിന്‍റെ അധികാര പരിധി. ഇതിനകത്തേക്ക് കപ്പലിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ എത്തിയാൽ കേരള മാരിടൈം ബോർഡിന് ഇടപെടാം. കേന്ദ്ര – കേരള (ഷിപ്പിങ് ഡി.ജി – മാരിടൈം ബോർഡ്) സർക്കാരുകൾക്ക് യോജിച്ച അന്വേഷണവും നടത്താം. നഷ്ടപരിഹാരത്തിന് കപ്പൽ കമ്പനികൾക്കെതിരെ കേസ് കൊടുക്കാം. അപകടം മനഃപൂർവമാണെങ്കിൽ കപ്പൽ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യാനുള്ള അധികാരവുമുണ്ട്. എന്നാൽ ‘കള്ളൻ കപ്പലിൽ തന്നെ’ ആണെങ്കിൽ ഒന്നും നടക്കില്ലെന്നും പ്രഭാകരൻ പലേരി പറയുന്നു. അതേസമയം, കോസ്റ്റ്ഗാർഡ് നേവി, മറ്റ് സേനാ വിഭാങ്ങൾ എന്നിവക്ക് കപ്പലുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം  മാത്രമേ നൽകാൻ കഴിയൂ എന്നും മറ്റ് നിയമ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കപ്പലിലെ വസ്തുക്കൾ കാരണം ഉണ്ടാകുന്ന അപകടങ്ങളിൽ പൊതുജനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. പൊലീസിനേയോ കോടതിയേയോ ബന്ധപ്പെട്ടാൽ നിയമ പരിരക്ഷ ഉറപ്പാക്കാം. വസ്തുത ബോധ്യപ്പെട്ടാൽ ലോകത്ത് എവിടെയുള്ള കപ്പൽ കമ്പനി ആയാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്.

ഇംഗ്ലണ്ടിൽ ഉണ്ടായ ഒരു കപ്പൽ അപകടത്തെ തുടർന്ന് കുറേ പേർ ദിവസങ്ങളോളം കപ്പലിലെ രക്ഷാബോട്ടിലാണ് തങ്ങിയത്. അതിൽ ഒരു അറുപതുകാരിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. കമ്പനിക്ക് എതിരെ കേസ് കൊടുത്ത അവർക്ക് നഷ്ടപരിഹാരം ലഭിച്ച സംഭവവും പ്രഭാകാരൻ പലേരി പങ്കുവെച്ചു. കേരള തീരത്തും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് നിയമപരമായി നീങ്ങാം.

ഇപ്പോൾ സംഭവിച്ച രണ്ട് കപ്പൽ അത്യാഹിതങ്ങളും വിഴിഞ്ഞത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഒട്ടുമിക്ക തുറമുഖങ്ങൾക്കും വലിയ ഭീഷണിയാണ് വിഴിഞ്ഞം. കുറേ തട്ടുകടകൾക്കിടയിൽ ഒരു വലിയ ഹോട്ടൽ വന്ന പ്രതീതിയാണ്. ചൈന, കറാച്ചി, സിംഗപ്പൂർ, കൊളംബോ, മാലദ്വീപ് തുടങ്ങിയ തുറമുഖങ്ങളെ സംബന്ധിച്ച് വിഴിഞ്ഞം ഭീമനാണ്.

എന്നാൽ കപ്പൽ കമ്പനികൾ എപ്പോഴും ചരക്ക് നീക്കത്തിന്‍റെ എളുപ്പ വഴികളാണ് അവലംബിക്കുക. അതിൽ വിഴിഞ്ഞം ഏറെ പ്രയോജനകരമാണ്. അതുകൊണ്ട് ഇപ്പോൾ ഉണ്ടായ കപ്പൽ അത്യാഹിതങ്ങൾ ചരക്ക് നീക്കത്തെ ബാധിക്കില്ലെന്നും പ്രഭാകരൻ പലേരി അഭിപ്രായപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*