
കോഴിക്കോട്: അറബിക്കടലിലെ ചരക്ക് കപ്പൽ അപകടങ്ങളിൽ അട്ടിമറി സാധ്യതയും സംശയിക്കപ്പെടുന്നു. സ്വതന്ത്ര കപ്പൽ ചാനലിൽ നടന്ന കപ്പൽ അത്യാഹിതങ്ങൾ ഇൻഷുറൻസ് തട്ടിപ്പിന്‍റെ ഭാഗമാണോ എന്നാണ് ഉയരുന്ന ചോദ്യം. കപ്പൽ മുക്കുന്ന സംഘത്തിന്‍റെ സാന്നിധ്യവും ഈ രണ്ട് സംഭവങ്ങളുണ്ടായോ എന്നതും ദുരൂഹമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കപ്പലുകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമാകൂ എന്നും കോസ്റ്റ്ഗാർഡ് മുൻ ഡി.ജി പ്രൊഫ: പ്രഭാകരൻ പലേരി പറഞ്ഞു.
വാണിജ്യ നേട്ടത്തിനായി കപ്പൽ കമ്പനികൾ കാർഗോ ഉടമയുമായി ഒത്താശ ചെയ്ത് മനഃപൂർവം അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. കാലപ്പഴക്കമുള്ള കപ്പലുകൾ നശിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. കാർഗോയിലെ അനധികൃത വസ്‌തുക്കൾ നശിപ്പിക്കാനും ഈ രീതി അവലംബിക്കാറുണ്ട്. 1958 ലെ മർച്ചന്‍റ് ഷിപ്പിങ് ആക്‌ടിന്‍റെ സെക്ഷൻ 7 പ്രകാരം ഷിപ്പിങ് ഡയറക്‌ടർ ജനറലിലാണ് ഇത് നിയമപരമായി അന്വേഷിക്കാനുള്ള അധികാരം. കൂടാതെ ആക്‌ടിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തവുമുണ്ട്.
ഇന്ത്യൻ പ്രദേശങ്ങളിലും തുറമുഖങ്ങളിലും വിദേശ കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതും ഡയറക്‌ടറേറ്റിന്‍റെ പ്രധാന ജോലിയാണ്. ശാന്തമായ കേരള തീരത്തിനപ്പുറം ഉണ്ടായ രണ്ട് അത്യാഹിതങ്ങളിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്.
ഇംഗ്ലണ്ടിൽ ഉണ്ടായ ഒരു കപ്പൽ അപകടത്തെ തുടർന്ന് കുറേ പേർ ദിവസങ്ങളോളം കപ്പലിലെ രക്ഷാബോട്ടിലാണ് തങ്ങിയത്. അതിൽ ഒരു അറുപതുകാരിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. കമ്പനിക്ക് എതിരെ കേസ് കൊടുത്ത അവർക്ക് നഷ്ടപരിഹാരം ലഭിച്ച സംഭവവും പ്രഭാകാരൻ പലേരി പങ്കുവെച്ചു. കേരള തീരത്തും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് നിയമപരമായി നീങ്ങാം.
ഇപ്പോൾ സംഭവിച്ച രണ്ട് കപ്പൽ അത്യാഹിതങ്ങളും വിഴിഞ്ഞത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഒട്ടുമിക്ക തുറമുഖങ്ങൾക്കും വലിയ ഭീഷണിയാണ് വിഴിഞ്ഞം. കുറേ തട്ടുകടകൾക്കിടയിൽ ഒരു വലിയ ഹോട്ടൽ വന്ന പ്രതീതിയാണ്. ചൈന, കറാച്ചി, സിംഗപ്പൂർ, കൊളംബോ, മാലദ്വീപ് തുടങ്ങിയ തുറമുഖങ്ങളെ സംബന്ധിച്ച് വിഴിഞ്ഞം ഭീമനാണ്.
എന്നാൽ കപ്പൽ കമ്പനികൾ എപ്പോഴും ചരക്ക് നീക്കത്തിന്‍റെ എളുപ്പ വഴികളാണ് അവലംബിക്കുക. അതിൽ വിഴിഞ്ഞം ഏറെ പ്രയോജനകരമാണ്. അതുകൊണ്ട് ഇപ്പോൾ ഉണ്ടായ കപ്പൽ അത്യാഹിതങ്ങൾ ചരക്ക് നീക്കത്തെ ബാധിക്കില്ലെന്നും പ്രഭാകരൻ പലേരി അഭിപ്രായപ്പെട്ടു.
Be the first to comment