ഇസ്രയേൽ -അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഖമനായി വികൃതനാക്കപ്പെട്ടെന്നും പീറ്റ് ഹെഗ്സേത്ത് വാർത്താസമ്മേളമത്തിൽ പറഞ്ഞു. ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്നും, ഇറാന്റെ നാവികസേന ,വ്യോമസേന എന്നിവ തകർത്തെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു.
ഇറാന്റെ വ്യോമസേനയോ വ്യോമ പ്രതിരോധമോ നാവികസേനയോ പ്രവർത്തനക്ഷമമല്ലെന്നും മിസൈൽ ശേഷി 90% കുറഞ്ഞുവെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന് കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്നും താമസിയാതെ അവരുടെ എല്ലാ പ്രതിരോധ കമ്പനികളും “നശിപ്പിക്കപ്പെടും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനിലെ സൊഹാർ പ്രവിശ്യയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിനിടെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായെന്ന ഐആർജിസിയുടെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് നിഷേധിച്ചു. ലെബനോണിലേക്കും ഇറാനിലേക്കും ഇസ്രയേലിന്റെ ആക്രമണവും തുടരുകയാണ്.



Be the first to comment