ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതായി ഇസ്രയേൽ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. “ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്.

വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്‌റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് പ്രതികാര ആക്രമണങ്ങളുടെ തരംഗമുണ്ടായത്. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു നസറുള്ള. യുദ്ധം ചെയ്യാനോ സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക വ്യക്തിയായാണ് നസറുള്ളയെ കരുതുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ നസറുള്ളയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ നസറുള്ളയുടെ മകള്‍ സൈനബ് കൊല്ലപ്പെട്ടതായി ഇസ്രയേലിന്‌റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹിസ്ബുള്ളയില്‍ നി്‌ന്നോ ലെബനീസ് മാധ്യമങ്ങളില്‍ നിന്നോ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഹമാസുമായുള്ള ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ 7 കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബർ എട്ടിനാണ് ഇസ്രയേൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരുടെ പേജറുകളിലും വാക്കി ടോക്കിയിലും സ്‌ഫോടക വസ്തുക്കൾ ഒളിച്ചുകടത്തി നടത്തിയ ആക്രമണത്തിൽ ഏകദേശം 20 പേർ മരിച്ചിരുന്നു. ശേഷം അറുന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണം വീണ്ടും സംഭവിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*