എച്ച്- 1ബി വിസ ഫീസ് വര്‍ധന: കൂപ്പുകുത്തി ഐടി ഓഹരികള്‍, ടെക് മഹീന്ദ്ര ആറുശതമാനം ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

മുംബൈ: എച്ച്- 1ബി വിസ ഫീസ് വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഐടി കമ്പനികളെയാണ് കാര്യമായി ബാധിച്ചത്. ടെക് മഹീന്ദ്ര മാത്രം ആറുശതമാനമാണ് ഇടിഞ്ഞത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 475ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഐടി ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് മൊത്തത്തില്‍ ഓഹരി വിപണിയെ ബാധിച്ചത്. ടെക് മഹീന്ദ്രയ്ക്ക് പുറമേ മൈന്‍ഡ്ട്രീ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളും കനത്ത ഇടിവ് നേരിട്ടു. പ്രധാന കമ്പനികളായ എച്ച്‌സിഎല്ലും ഇന്‍ഫോസിസും വിപ്രോയും ടിസിഎസും യഥാക്രമം 4.24 ശതമാനം 3.91 ശതമാനം 3.51 ശതമാനവും 3.36 ശതമാനവും ഇടിവാണ് നേരിട്ടത്. ഐടി സൂചിക ഒന്നടങ്കം 2.20 ശതമാനമാണ് താഴ്ന്നത്. ഐടി ഓഹരികളില്‍ ഉണ്ടായ കനത്ത വില്‍പ്പന മ്യൂച്ചല്‍ ഫണ്ട് ബിസിനസിനെയും ബാധിച്ചു. മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് മൊത്തത്തില്‍ 13000 കോടിയുടെ നഷ്ടമാണ് നേരിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയും ഇടിവ് നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ അഞ്ചു പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.21 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

 

Be the first to comment

Leave a Reply

Your email address will not be published.


*