‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പ് കൊണ്ടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും താന്‍ ഇടുക്കിയില്‍ ഉണ്ടാകുമെന്നുമാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. മത്സരിക്കും എന്നു പറയുന്നതാണ് കോണ്‍ഫിഡന്‍സ് എന്നും റോഷി അഗസ്റ്റിന്‍.

ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. അദ്ദേഹം പാലായില്‍ മത്സരിച്ച വ്യക്തിയാണ്. പാലാ നഷ്ടപ്പെടേണ്ട സീറ്റ് അല്ലല്ലോ. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് ചെയര്‍മാന്‍ തന്നെ പാലായില്‍ പ്രസംഗിച്ചല്ലോ. ചെട്ടന്നുള്ള പ്രതികരണമായിരുന്നില്ലല്ലോ എന്റേത്. വളരെ ആലോചിച്ചല്ലേ ഞാന്‍ പറഞ്ഞത്. തീരുമാനം പാര്‍ട്ടി ആലോചിച്ചെടുക്കും. ഞാന്‍ മത്സരിക്കുമോ, ഇല്ലയോ, ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല വിഷയം. ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും – റോഷി അഗസ്റ്റിന്‍ പറഞ്ഞു.

നേരത്തെ അടിമാലിയില്‍ വച്ചാണ് പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞത്. റോഷി പറഞ്ഞത് ചോരത്തിളപ്പ് കൊണ്ടാണെന്ന് ആയിരുന്നു പിന്നീട് ജോസ് കെ മാണി ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്.

മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി എന്ന് പറയുമ്പോഴും ശക്തമായ ഒരു നേതൃത്വം കേരള കോണ്‍ഗ്രസിന് വേണമെന്ന ഓര്‍മ്മിപ്പിക്കുന്നു റോഷി അഗസ്റ്റിന്‍. റോഷി അഗസ്റ്റിന്‍ നിലപാട് ശരിവെക്കാന്‍ ഇന്നും ജോസ് കെ മണി തയ്യാറായില്ല. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

പാലായിലെ വികസന വിഷയത്തില്‍ മാണിസി കാപ്പനുമായി കൊമ്പ് കോര്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ മത്സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞിട്ടില്ല. ഇതുതന്നെയാണ് ആശയക്കുഴപ്പത്തിന്റെ പ്രധാന കാരണം. മുന്നണി മാറ്റം ചര്‍ച്ചയായ സമയത്ത് റോഷി അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടാണ് യുഡിഎഫ് പ്രവേശനത്തിന് തടയിട്ടത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ നേതൃത്വത്തിലെ ഭിന്നിപ്പ് പുറത്തുവരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*