ശബരിമല സ്വർണ്ണക്കൊള്ള, അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും; അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാൻ ഇല്ലാത്ത കാര്യങ്ങൾ ചേർക്കുന്നുവെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണ്ണക്കൊള്ള, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള SIT നീക്കത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. സോണിയ ഗാന്ധി അല്ല ദേവസ്വം ബോർഡിന്റെ പ്രസിഡന്റ്. അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാനാണ് ഇല്ലാത്ത കാര്യങ്ങൾ ചേർക്കുന്നത്. യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നതുവരെ കണ്ണിലെണ്ണ ഒഴിച്ച് ഉണ്ടാകും.

ഇത്രയും ഗൗരവകരമായ ഒരു കേസിൽ എന്തിനാണ് ഇത്ര രഹസ്യമായ രീതിയിൽ ചോദ്യം ചെയ്യൽ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത രീതിയോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.

അന്വേഷണ ഏജൻസികൾ സാധാരണയായി നടത്തുന്ന നടപടിക്രമങ്ങളിൽ നിന്ന് വിഭിന്നമായി, വളരെ രഹസ്യമായ രീതിയിലാണ് മുൻ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. “എന്തിനാണ് ഇത്ര രഹസ്യമായ ഒരു ക്വസ്റ്റ്യനിങ്?” എന്ന് വേണുഗോപാൽ ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാനും വസ്തുതകൾ പുറത്തു വരാതിരിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം സുതാര്യമായിരിക്കണം എന്നത് ജനാധിപത്യപരമായ മര്യാദയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരും പോലീസും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ പോലീസിനു മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

പൊതുജനമധ്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വസ്തുതകൾ മറച്ചുവെച്ച് ഇരുട്ടിൽ ചോദ്യം ചെയ്യൽ നടത്തുന്നത് ആരെ സഹായിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമലയുടെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കിയ ഈ കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.

അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്ത വരുത്താനാണ് എസ്ഐടി നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*