പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. സംഭവിക്കാൻ പാടില്ലാത്തത് ആണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഒരു ടീം ആണ് ഓപ്പറേഷൻ നിർവഹിക്കുന്നത്.
അപൂർവമായി ഇത്തരം കാര്യങ്ങൾ വൈദ്യശാസ്ത്രത്തിൽ സംഭവിക്കാറുണ്ട്. അങ്ങനെ വന്നാൽ അത് പരിഹരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. ഓപ്പറേഷന് ശേഷം ഉപകരണങ്ങൾ പരിശോധിക്കേണ്ടതാണെന്നും ഉഷ അനുഭവിച്ച പ്രയാസം സങ്കടകരമാണെന്നും കെ കെ ശൈലജ പ്രതികരിച്ചു. സംഭവത്തിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ സർക്കാർ ആലോചിക്കും. സർക്കാർ ആശുപത്രിയിലെ സംവിധാനം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
നിലവിൽ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഉപകരണം വയറ്റിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നാളെയുണ്ടായേക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.



Be the first to comment