ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസത്തിന്റെ മറവിൽ പ്രതികൾ രക്ഷപ്പെടുന്നുവെന്ന് കെ മുരളീധരൻ. നാലുദിവസം കൂടി കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. പിന്നാലെ പത്മകുമാറും വാസവും പുറത്തിറങ്ങും. പിന്നെ എന്ത് അന്വേഷണം ?.
സർക്കാരിൻറെ പ്രീപെയ്ഡ് ചാനലുകൾ ചില വാർത്തകളുമായി ഈ ദിവസങ്ങളിൽ രംഗത്തിറങ്ങും. ഇന്നയാൾ ഇന്നയാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം പുറത്തുവരും. കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞത് ഫോട്ടോ കാണുന്നതിനു മുമ്പെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ മന്ത്രിയുടെ ആവശ്യം എന്തിന്. ദേവസ്വം ബോർഡിന് സ്വതന്ത്ര അധികാരം ഉണ്ടെങ്കിലും മന്ത്രിയുടെ മേൽനോട്ടം വേണ്ടേ?. ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും കൂട്ടുനിന്നുവെങ്കിൽ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. കടകംപള്ളിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു ചാർജ് ഷീറ്റ് നൽകണം.
യുഡിഎഫിന്റെ കാലത്ത് പോറ്റി കീഴ്ശാന്തിയായി കയറി,എൽഡിഎഫിന്റെ കാലത്ത് സ്വർണ്ണം കക്കാൻ കയറി. ഹിന്ദു മതത്തിന് നിയമങ്ങളും വിശ്വാസങ്ങളുമുണ്ട്. ചാനലുകാർ അല്ല നിയമം ഉണ്ടാക്കേണ്ടത്. വാജി വാഹനം തന്ത്രിക്ക് കൊടുത്തത് ആചാര പ്രകാരം. തന്ത്രിയുടെ വീട്ടിൽ ആയതുകൊണ്ട് പൂജാമുറിയിൽ ഇരുന്നു, അല്ലെങ്കിൽ പോറ്റി അടിച്ചോണ്ട് പോയേനെ. ഇതും സ്വർണ കൊള്ളയും തമ്മിൽ എന്ത് ബന്ധമെന്നും മുരളീധരൻ ചോദിച്ചു.
ചാനലുകൾ ഓരോ ദിവസവും ഉണ്ടാക്കുന്ന കഥകളുടെ പിന്നാലെയാണ് അന്വേഷണസംഘം പോകുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കീഴ്ശാന്തി എന്ന നിലയിൽ പല വിഐപിമാരെയും കണ്ടുകാണും. സോണിയ ഗാന്ധിയെ കണ്ട് പൂജിച്ച ചരട് കയ്യിൽ കെട്ടിക്കൊടുത്തു. അത് സ്വർണത്തിന്റെ നൂലാണെന്നാണ് സംഘി കുട്ടിയായ ശിവൻകുട്ടി പറഞ്ഞത്.
സോണിയ ഗാന്ധിയെപ്പെടുത്തി കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ഭാവമെങ്കിൽ അത് അംഗീകരിക്കില്ല. ഫോട്ടോ കാണിച്ച് പേടിപ്പിക്കേണ്ട. പുരുഷന്മാരോടും സ്ത്രീകളോടൊപ്പം ഉള്ള തന്റെ സെൽഫികൾ ധാരാളം ഉണ്ട്. മുഖ്യമന്ത്രിയുടെ കൂടെയുള്ള ഫോട്ടോയും ഉണ്ടല്ലോ. അന്വേഷണം വഴിതിരിച്ചുവിടുകയാണ്
പല കാര്യങ്ങളിലും ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും ഒന്ന്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് രാജിവ് ചന്ദ്രശേഖർ പോലും പറഞ്ഞിട്ടില്ല. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ ഒരേ ഒരാൾ സംഘിക്കുട്ടിയായ ശിവൻകുട്ടി. ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും ഒരേ തൂവൽ പക്ഷികളെന്നും മുരളീധരൻ വിമർശിച്ചു.
പിണറായി വിജയൻ മൂന്നേ മൂന്ന് മാസം മാത്രമാണ് ആ കസേരയിൽ കഴിയുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സ്വർണം കട്ടവരെ അകത്തിടും..കേന്ദ്രത്തിന്റെ ഇഡിയും കേരളത്തിൻറെ കേഡിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചാൽ നടക്കില്ല മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ട്. പറയുന്നതും ചെയ്യുന്നതും തമ്മിൽ ബന്ധമില്ല. SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.



Be the first to comment