നിയമസഭാ തിരഞ്ഞെടുപ്പ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ. എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്ഥാനാർത്ഥി നിർണയത്തിലെ പുരോഗതി നേതൃത്വത്തെ അറിയിക്കും.
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക 22ന് ശേഷം ഉണ്ടായേക്കാം. വട്ടിയൂർക്കാവ് ആദ്യപട്ടികയിൽ വന്നേക്കും. വട്ടിയൂർക്കാവിൽ മുരളീധരൻ മത്സരിക്കും. 20 സിറ്റിംഗ് എംഎൽഎമാരും ആദ്യപട്ടികയിൽ ഉൾപ്പെടും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവിൽ മത്സരിക്കും. ഇക്കാര്യം അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചു.
തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയിരുന്നെങ്കിലും, വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ മുരളീധരൻ തന്നെ വേണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വവും അണികളും.
2011 ലും 2016 ലും വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച മുരളീധരൻ, 2019-ൽ വടകരയിൽ ലോക്സഭയിലേക്ക് മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. മുരളീധരൻ പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലും 2021-ലെ പൊതുതിരഞ്ഞെടുപ്പിലും എൽഡിഎഫിലെ വി.കെ. പ്രശാന്താണ് മണ്ഡലത്തിൽ വിജയിച്ചത്.
തന്റെ ‘കുടുംബം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് മുരളീധരന് ഒരു അഭിമാന പോരാട്ടമാണ്. ഇതിനിടെ മുരളീധരൻ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അത് മുസ്‌ലിം ലീഗിന്റെ സീറ്റാണെന്നും താൻ അവിടേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



Be the first to comment