സിൽവർ ലൈൻ അടിമുടി മാറും: കെ റെയിലിന് ഇ ശ്രീധരൻ്റെ ബദൽ; കേന്ദ്രം അംഗീകരിക്കുന്നു

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ ഇ ശ്രീധരൻ്റെ ബദൽ മാർഗം കേന്ദ്രത്തിന് സ്വീകാര്യമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ തൃപ്തികരമാണെന്ന് സംസ്ഥാന സർക്കാരിനെ വൈകാതെ അറിയിക്കും. മെട്രോമാനും കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക.

കേന്ദ്ര പദ്ധതിയായി ശ്രീധരൻ അവതരിപ്പിച്ച രൂപരേഖ (കേന്ദ്രത്തിന് 51%, കേരളത്തിന് 49%) നടപ്പിലാക്കിയാൽ അത് സിൽവർ ലൈനിൽ നിന്ന് അടിമുടി മാറ്റമായിരിക്കും. കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ വലിയ സംതൃപ്തിയുണ്ടെന്ന് ഇ ശ്രീധരൻ ഇടിവി ഭാരതിനോട് പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിൻ്റെ ഭൂപ്രകൃതിയും ആവാസ വ്യവസ്ഥയും കണക്കിലെടുത്താണ്. തൂണിലൂടെയും തുരങ്കത്തിലൂടെയും മിത വേഗത്തിൽ സഞ്ചരിച്ചാൽ അത് ജനങ്ങൾക്ക് ദ്രോഹമാകില്ല. കേരളത്തെ വിഭജിക്കുന്ന സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

‘കെ റെയിൽ വരും കേട്ടോ’ എന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ പറയുമ്പോഴും, കേന്ദ്രത്തിന് മുന്നിൽ പദ്ധതി അവതരിപ്പിക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ആറ് മാസം മുമ്പ് ശ്രീധരൻ സമർപ്പിച്ച രൂപരേഖയിൽ സിൽവർ ലൈൻ നടപ്പിലാക്കിയാലുള്ള പോരായ്മകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പഠിച്ച ശേഷമാണ് കേന്ദ്രം ഇ ശ്രീധരൻ്റെ പാതയിൽ സഞ്ചരിക്കാൻ തീരുമാനിച്ചത്. കെ റെയിൽ ആശയം വീണ്ടും ഉയർന്നുവന്നാൽ സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്ന പ്രതിഷേധത്തെക്കുറിച്ചും കേന്ദ്രത്തിന് ബോധ്യമുണ്ട്.

കേരളത്തിൽ 350 കിലോമീറ്റർ വേഗത്തിൽ പായുന്ന സർവീസ് ആവശ്യമില്ല. പരമാവധി 200 കിലോമീറ്റർ മതി. 135 കിലോമീറ്റർ ശരാശരി വേഗത്തിൽ ട്രെയിൻ ഓടിച്ചാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിടാം. ജനസാന്ദ്രത കൂടിയ കേരളത്തിൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കാൻ 25 മുതൽ 30 കിലോമീറ്റർ ഇടവേളയിൽ സ്റ്റേഷനുകൾ വേണം. പ്രതിമാസം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായി ഇത് മാറുമെന്നും ഇ ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

സിൽവർ ലൈൻ (കെ റെയിൽ) പദ്ധതിക്ക് ബദലായി അവതരിപ്പിച്ച സെമി സ്പീഡ് റെയിൽ പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാർ പൂഴ്ത്തിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്താണ് തൻ്റെ റിപ്പോർട്ട് റെയിൽവേയ്ക്ക് കൈമാറാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. കെ റെയിൽ മാറ്റിവെച്ച് തൻ്റെ ആശയം നടപ്പാക്കാൻ കേന്ദ്രത്തിന് കത്ത് അയക്കാൻ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കണമെന്നും പറഞ്ഞു. സീനിയറായ ഓഫിസർമാർ അത് ചെയ്യും എന്ന് പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെ കെ എം എബ്രഹാം, ബിജു പ്രഭാകർ എന്നിവർ തന്നെ സമീപിച്ചു. രൂപരേഖയിൽ ഒരു മാറ്റം വേണമെന്ന് അവർ ആവശ്യപ്പെട്ടു. പാത കാസർകോട് വരെ നീട്ടണം എന്നതായിരുന്നു അത്. അതും താൻ അംഗീകരിച്ചു. ഒരു ഡ്രാഫ്റ്റ് കത്ത് അയക്കാമെന്ന് പറഞ്ഞ് അവർ മടങ്ങിയതിന് ശേഷം ഒരു മറുപടിയും ലഭിച്ചില്ല. പിന്നീട് കെ വി തോമസിനെ അയക്കുമെന്ന് കേട്ടു. തോമസ് വിളിച്ചിരുന്നെങ്കിലും ഒന്നും കേന്ദ്രത്തിൽ എത്തിയില്ലെന്നും ഇ ശ്രീധരൻ പങ്കുവച്ചു.

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ഉപേക്ഷിച്ചെന്ന് പറയാൻ പിണറായി വിജയന് സാധിക്കില്ല. അതിൽ ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കേന്ദ്ര റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് നൂറു കോടി രൂപയാണ് നൽകിയത്. പദ്ധതി ഉപേക്ഷിച്ചാൽ അത് തിരിച്ച് കൊടുക്കേണ്ടി വരും. രണ്ടാമത്തെ വലിയ പ്രശ്നം കേസുകൾ തിരിച്ചടിയാകുമെന്നതാണ്. നൂറിലേറെ കേസുകളാണ് കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമേ പദ്ധതി ഉപേക്ഷിച്ചാൽ സ്ഥലം വിട്ടു നൽകിയവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും. അതും തിരിച്ചടിയാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

അനുമതി ലഭിച്ചാൽ ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും ആദ്യ പാത. പിന്നീടത് കാസർകോട്ടേക്കും നീട്ടും. ആദ്യഘട്ട ചെലവ് 80,000 കോടിയാണ് കണക്കാക്കിയത്. സമ്പൂർണമാകുമ്പോൾ അത് ഒരു ലക്ഷം കോടി രൂപയാകും. 25 കിലോമീറ്ററിനുള്ളിൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. കെ റെയിലിൽ അത് 60 കിലോമീറ്റർ പരിധിയാണ്. കേരള സർക്കാരിന് ആത്മാർഥത ഉണ്ടായാൽ പദ്ധതി നടപ്പാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഈ പദ്ധതി പ്രാവർത്തികമാകുമ്പോൾ കേരളം വിഭജിക്കപ്പെടില്ല. തൂണിലും തുരങ്കത്തിലൂടെയുമായിരിക്കും ഇത് കടന്നുപോകുക. കെ റെയിലിനെ അപേക്ഷിച്ച് അതിൻ്റെ മൂന്നിലൊന്ന് ഭൂമി ഏറ്റെടുത്താൽ മതി. പദ്ധതി പൂർത്തിയായാൽ പാട്ടകരാറിൽ കൃഷി ചെയ്യാനും മറ്റും ഭൂമി ഉടമസ്ഥർക്ക് തന്നെ വിട്ടു നൽകാൻ കഴിയും. റെയിലിനെ ബാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളോ മരങ്ങളോ ഉയർന്ന് വരാൻ പാടില്ല എന്ന് മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*