കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം, 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് ലക്ഷ്യം; കെ എസ് ശബരീനാഥൻ

നഗരസഭാ സ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. നഗരത്തിൻ്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം.

മികച്ച പട്ടികയാണ് UDF പ്രഖ്യപിച്ചത്. കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം നഗരം. യുഡിഎഫിന് വേണ്ടിയാണ് മത്സരിക്കുന്നത്. ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ശിവൻകുട്ടിയും മേയറായിരുന്നല്ലോ. ധാരണയെപ്പറ്റി പറയാനും ശിവൻകുട്ടിയാണ് നല്ലത്. പി എം ശ്രീ ഒപ്പിട്ടത് ഞാനോ എം വി ഗോവിന്ദനോ അല്ലല്ലോ. ശിവൻകുട്ടിയല്ലേ എന്നും ശബരിനാഥൻ ചോദിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.

30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

അതേസമയം ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും. വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*