കണ്ണൂരിലെ രാഷ്ട്രീയ സംഘർഷ കാലഘട്ടത്തെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് കെ സുധാകരൻ. സഹപ്രവർത്തകൻ കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. താൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശന്റെ കാവൽകൊണ്ടാണെന്ന് പറഞ്ഞ കെ സുധാകരൻ വിതുമ്പുകയായിരുന്നു.
‘എന്നെ ഏത് കാലത്തും കാത്ത് രക്ഷിച്ച, എനിക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയ, എന്റെ സംരക്ഷണം നൂറു ശതമാനം ഉറപ്പാക്കിയതാണ് കാപ്പാടന്‍ രമേശന്‍ എന്ന എന്റെ പ്രിയപ്പെട്ട സഹോദരന്‍. നാടിന്റെ ശബ്ദമായിരുന്നു അന്നും ഇന്നും കാപ്പാടന്‍ രമേശന്‍. എന്ത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടാക്കും.
ജനങ്ങളുടെ കൈ ആയാണ് കാപ്പാടന്‍ പ്രവര്‍ത്തിച്ചത്. സിപിഐഎമ്മിന്റെ ആക്രമണത്തെ ചെറുക്കാന്‍ വീടിന്റെ മുന്നില്‍ കാവല്‍ നിന്നിട്ടുണ്ട് കാപ്പാടന്‍. ഞാന്‍ ജീവിച്ചിരിക്കുന്നത് കാപ്പാടന്‍ രമേശന്റെ കരുത്തുകൊണ്ടാണ്’ എന്ന് കെ സുധാകരന്‍ പറഞ്ഞു.
കാപ്പാടൻ രമേശൻ വർഷങ്ങളോളം കെ സുധാകരന്റെ സന്തതസഹചാരിയായിരുന്നു. അദേഹത്തിന്റെ വിയോഗത്തിന് ശേഷം കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കിയ താക്കോല്‍ദാന ചടങ്ങിലാണ് കെ സുധാകരന്‍ വിതുമ്പിയത്. ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് സിപിഐഎമ്മുമായുണ്ടായ സംഘര്‍ഷങ്ങളും അക്കാലത്ത് തന്നെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്നിരുന്നത് കാപ്പാടന്‍ രമേശനായിരുന്നുവെന്നതും ഓര്‍ത്തെടുത്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ആദ്യമായാണ് കെ സുധാകരന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.



Be the first to comment