‘മഞ്ചേശ്വരത്ത് എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണ, ഇഫ്‌താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്’ ; കെ സുരേന്ദ്രൻ

മഞ്ചേശ്വരത്ത് എൽഡിഎഫും, യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഫ്‌താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്. ഇതിൽ പരസ്യമായി പങ്കെടുക്കുന്നതിൽ ഇരുകൂട്ടർക്കും ഒരുമടിയുമില്ല. എന്നും ചക്ക വീണ് മുയൽ ചാകുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചു.

ജി സുധാകരന് “കൈ” കൊടുക്കുമ്പോൾ കെ സുധാകരൻ പോകുമോ എന്നാണ് കോൺഗ്രസ് നോക്കേണ്ടത്. യുഡിഎഫിലും എൽഡിഎഫിലും ഒരുപോലെ പ്രശ്നങ്ങളാണ്. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ കാര്യമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തോറ്റ് തുന്നംപാടിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന്‌ പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ​ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*