
ബംഗളൂരു: നടനും മിമിക്രി താരവുമായ കലാഭവൻ നിജു അന്തരിച്ചു. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2 എന്ന സിനിമയുടെ ബംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന തുടർന്ന് പുലർച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 43 വയസ്സായിരുന്നു.
25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു നിജു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് മാളികപ്പുറം എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിലും വേഷമിട്ടു. മലയാളത്തിലെ ഒന്നാം നിര സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു കലാഭവൻ നിജു.
കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. മുൻനിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് കേരളത്തിലെ മിമിക്രി കലാകാരന്മാർ സംഘടിപ്പിച്ച റോഡ് ഷോയിൽ ഭാഗമായതോടെയാണ് പ്രൊഫഷണൽ മിമിക്രി വേദിയിലേക്ക് നിജുവിന് വഴി തുറന്ന് ലഭിക്കുന്നത്.
കാന്താര ടു എന്ന ചിത്രത്തിൽ ഓഡിഷൻ വഴിയാണ് നിജുവിന് അവസരം ലഭിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് അദ്ദേഹം. തൃശ്ശൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളും.
Be the first to comment