
മലപ്പുറം കൂരിയാട് ദേശീയപാതയുടെ നിർമാണത്തിലും ഡിസൈനിങ്ങിലും ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ട്രാൻസ്‌പോർട്ട് സെക്രട്ടറി അംഗീകരിച്ചെന്ന് കെസി വേണുഗോപാൽ. പുറത്തുവന്ന വിവരങ്ങൾ അതീവ ഗൗരവതരമാണ്. കേരളത്തിന്റെ സാഹചര്യത്തിലുള്ള ഒരു ഡിസൈനിനല്ല പണികൾ നടന്നിട്ടുള്ളതെന്ന് നേരിൽ കണ്ടപ്പോൾ മനസ്സിലായിരുന്നു. നാട്ടുകാരുടെ വാക്ക് കേൾക്കാതെയാണ് അതോറിറ്റി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഒരു പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഗുണമേന്മ പരിശോധിക്കാൻ ഉന്നത തല സാങ്കേതിക സംഘം നിലവിലില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ടെണ്ടർ വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ടു. ഉപകരാറുകളിൽ അഴിമതി ആരോപണമുണ്ട് ദേശീയ പാത അതോറിറ്റി ചെയർമാൻ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വരും. വിശദമായ സാങ്കേതിക പരിശോധനകൾ നടത്തി കൃത്യമായ റിപ്പോർട്ട് പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റിക്ക് നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും നിർമാണത്തിൽ അപാകതയുണ്ടെന്ന് 7 ജില്ലകളിൽ നിന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് കേന്ദ്രത്തിന് വിദഗ്ധസമിതി വ്യക്തമാക്കുന്നത്. പ്രദേശത്തെ മണ്ണ് പരിശോധിച്ചു ഗുണനിലവാരം കമ്പനി, വിലയിരുത്തിയില്ല.നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ല.
ഡിസൈനിങ്ങിലും കാര്യമായ തകരാർ ഉണ്ടായി എന്നുമാണ് വിമർശനം. വെള്ളം കയറിയതിലൂടെ മണ്ണിൽ ഉണ്ടായ സമ്മർദമാണ് റോഡ് തകരാൻ കാരണമായത് എന്നാണ് സമിതിയുടെ കണ്ടെത്തൽ.കമ്പനി പാലം ഒഴിവാക്കി എംബാങ്ക് ഉപയോഗിച്ചത് ചെലവ് കുറക്കാൻ ആണെന്നും സമിതി വിലയിരുത്തുന്നു.
കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും,400 മീറ്റർ നീളമുള്ള പാലം നിർമിക്കണമെന്നും റിപ്പോര്‍ട്ടിൽ ശിപാർശ ചെയ്യുന്നു. കൂരിയാട് അണ്ടർപാസിനെ വയലിന്റെ മധ്യത്തിലുള്ള അണ്ടർപാസുമായി ബന്ധിപ്പിച്ച് പാലം നിർമിക്കാനാണ് സമിതിയുടെ നിർദേശം.
Be the first to comment