മുരളീധരനെ അനുനയിപ്പിച്ചതിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍? 22ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും; മുരളീധരന്റെ പരാതിയില്‍ ഇടപെടുമെന്ന് കെസിയുടെ ഉറപ്പ്

കെപിസിസി പുനസംഘടനയില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. ഈ മാസം 22ന് കോഴിക്കോട് നടക്കാവിലെ വീട്ടില്‍ കെ മുരളീധരനും കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കും. കെ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ സി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരന്‍ വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കാനായി പന്തളത്തേക്ക് തിരിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കെ മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

ഇന്ന് വൈകിട്ട് പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കുന്നതിനാണ് മുരളീധരന്‍ പന്തളത്തേക്ക് തിരിച്ചത്. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടര്‍ന്ന് കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നും കെ.മുരളീധരന്‍ നിലപാടെടുത്തു.

ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ ഗുരുവായൂരില്‍ നിന്ന് പന്തളത്തേക്ക് തിരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*