ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ​ഗ്രൗണ്ട്, പരി​ഗണനയിൽ കോഴിക്കോടും പയ്യനാടും

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫെബ്രുവരി 14നു പുതിയ ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെ ഹോം ​ഗ്രൗണ്ട് കൊച്ചിയിൽ നിന്നു മാറ്റാനുള്ള ആലോചനയുമായി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയങ്ങൾ ഹോം ​ഗ്രൗണ്ടാക്കാനുള്ള താത്പര്യത്തിലാണ് ബ്ലാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു. എന്നാൽ ഐഎസ്എൽ അനിശ്ചിതത്വത്തിലായതോടെ ഈ ചർച്ചകളും നിന്നു.

പുതിയ സീസൺ തുടങ്ങാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ മുൻകൈയെടുത്തു നടത്തിയിരുന്നു. ഫെബ്രുവരി 14നു സീസണിലെ പോരാട്ടങ്ങൾ‌ തുടങ്ങുമെന്നു കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഹോം ​ഗ്രൗണ്ട് മാറ്റാനുള്ള നീക്കവുമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോകുന്നത്.

കൊച്ചിയിലെ മത്സര നടത്തിപ്പിനുള്ള ഉയർന്ന ചെലവാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തിനു പിന്നിൽ. കൊച്ചിയിൽ ഒരു മത്സരം നടത്താൻ 40- 45 ലക്ഷം രൂപയാണ് ക്ലബിന് ചെലവ് വരുന്നത്. സ്റ്റേഡിയം വാടക, കോർപറേഷൻ നികുതി, സുരക്ഷാ ചെലവ് തുടങ്ങിയവയടക്കമാണിത്. എന്നാൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഈ ചെലവിന്റെ പകുതി പോലും കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് ക്ലബ് പറയുന്നത്.

അതേസമയം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന്റെ നിലവിലെ അവസ്ഥ ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്കു തിരിച്ചടിയാണ്. സൂപ്പർ ക്രോസ് റേസിങ് ലീഗിന് വിട്ടുനൽകിയ ശേഷം ഭാഗികമായി തകർന്ന കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം പഴയപടിയാവാൻ ഇനിയും സമയമെടുക്കും. റേസിങ് ലീഗിനായി പലകയിട്ട് അതിനു മുകളിൽ ലോഡുകണക്കിന് മണ്ണിടുകയാണ് ചെയ്തത്. ഇതിടാനായി ടിപ്പർ ലോറി വന്നതോടെ മൈതാനം അമർന്നു. അതോടെ മൈതാനത്തിന്റെ രൂപ ഘടനയ്ക്കു തന്നെ മാറ്റവും വന്നു. പുല്ല് ഉണങ്ങി നശിക്കുകയും ചെയ്തു.

ഇനി പുല്ല്മാറ്റി അതിനു മുകളിൽ മണ്ണും പൂഴിയുമൊക്കെ ചേർത്ത് മൈതാനം നിരപ്പാക്കണം. അതിനുമുകളിലൂടെ പുല്ല് വളർന്നാൽ മാത്രമേ പഴയപടിയാകൂ. ഇത് വളരെപ്പെട്ടെന്ന് സാധ്യമല്ലെന്നാണ് വിലയിരുത്തൽ. ഭാരം കാരണം ടർഫ് അമർന്നു പോയിട്ടുണ്ട്. ഇത് മൃദുവാക്കാതെ മത്സരങ്ങൾ നടത്താനാകില്ല.

കോഴിക്കോട്ടും പയ്യനാട്ടും കഴിഞ്ഞ ദിവസങ്ങളിൽ ക്ലബ്ബ് അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നു. ഹോം ​ഗ്രൗണ്ട് മാറ്റത്തിൽ ബ്ലാസ്റ്റേഴ്‌സ് താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഫുട്‌ബോൾ അസോസിയേഷൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തീയതി പുതിയ പരിശീലകൻ ഡേവിഡ് കാറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾ കോഴിക്കോട്ട് നടത്തുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭീക് ചാറ്റർജി വ്യക്തമാക്കിയിരുന്നു.

ഇത്തവണ ഐഎസ്എൽ കളിക്കുമെന്നു ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ടീമിനുണ്ട്. മുൻ വർഷങ്ങളിലും ക്ലബിനു വലിയ നഷ്ടം സംഭവിച്ചതും ഹോം ​ഗ്രൗണ്ട് മാറ്റത്തെ സ്വാധീനിച്ച ഘടകമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*