പാലാ: കഴിഞ്ഞ ആറു വർഷക്കാലം കൊണ്ട് പാലാ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതി ഏതെന്ന് കേരള കോണ്ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് ചോദിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്ന എംഎൽഎയുടെ നിലപാട് ബാലിശവും പ്രതിഷേധാർഹവുമാണെന്ന് ടോബിൻ കെ അലക്സ് പറഞ്ഞു. വ്യക്തിഹത്യയല്ല പ്രോഗ്രസ് റിപ്പോർട്ടാണ് പാലായിലെ ജനങ്ങൾക്ക് മുൻപിൽ വെക്കേണ്ടതെന്നും ടോബിൻ പറഞ്ഞു.
മാണിസാർ പാലായിലെ ജനങ്ങൾക്ക് ചെയ്തു വെച്ചതിൽ നിന്ന് ഒരിഞ്ചു മുൻപോട്ടു പോകുവാൻ ഇപ്പോഴത്തെ എംഎൽഎയ്ക്ക് സാധിചിട്ടില്ലെന്നും, ട്രിപ്പിൾ ഐറ്റിയും സയൻസിറ്റിയും പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയത് പോലെയാണെന്ന് പൊതു സമൂഹത്തിന് മുൻപിൽ വിളിച്ചു പറഞ്ഞ കാപ്പൻ പാലായിലെ മാത്രമല്ല രാജ്യത്തെ യുവജനങ്ങളെയും വിദ്യാർത്ഥികളെയുമാണ് പ്രസ്താവനയിലൂടെ അപമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. പാലാ നഗരത്തെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയമാക്കൽ പാലത്തിന് തുരങ്കം വെച്ചത് എംഎൽഎയാണെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ആറു വർഷകാലം കൊണ്ട് പാലാ ജനറൽ ആശുപത്രിയുടെ വളർച്ചയ്ക്ക് കൈത്താങ്ങായി നിന്നത് ജോസ് കെ മാണിയാണെന്നും കാപ്പൻ എന്താണ് പാലായിലെ പൊതുജന ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭവനയെന്നും ടോബിൻ ചോദിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി കേരള കോൺഗ്രസ് എം പാലായിൽ മുൻപിൽ തന്നെയാണെന്നും പാലായിലെ വികസന മുരടിപ്പിന് വരാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു. മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ അലക്സ്, ജോർജുകുട്ടി ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.



Be the first to comment