കൊച്ചി: അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയ സംഭവം ചോദ്യം ചെയ്ത് സനില്‍ നാരായണന്‍ നമ്പൂതിരി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തന്ത്രിയുടെ അനുമതിയോടെയാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെയാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആചാര ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണ്. പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക്. അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തില്‍നിന്നു വ്യത്യസ്തമാണ്. അത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനായിരുന്നു സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രമുണ്ടെന്ന അദ്ദേഹം അറിയച്ചതോടെ ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്നു സര്‍ക്കാരിനു പരിശോധിക്കാമെന്ന് ഹൈക്കോടതി. വിഷയത്തില്‍ തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും മതപണ്ഡിതരുമായും കൂടിയാലോചിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത ചട്ടം 3 (എ)യിലാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലെന്നു പറയുന്നത്. നിയമവും ചട്ടവും വിരുദ്ധമായി വരികയാണെങ്കില്‍ നിയമമായിരിക്കും നിലനില്‍ക്കുക എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.



Be the first to comment