സ്കൂൾ ഒളിമ്പിക്സിന് കലോത്സവ മാതൃകയിൽ ഇത്തവണ മുതൽ സ്വർണ്ണക്കപ്പ് നൽകും. മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് മുന്നിലെത്തുന്ന ജില്ലയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞവർഷം മുതലാണ് സംസ്ഥാന സ്കൂൾ കായികമേള, സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ മാറ്റിയത്. ഇത്തവണ തിരുവനന്തപുരത്താണ് സ്കൂൾ ഒളിമ്പിക്സ്. ഇതിന് മുന്നോടിയായി ചേർന്ന സംഘാടകസമിതി യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.സ്വർണക്കപ്പിൻ്റെ മാതൃക, അളവ് തുടങ്ങിയവ പിന്നീട് തീരുമാനിക്കും.
അതിനിടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും ഈ ഓണത്തിന് 4 കിലോഗ്രാം അരി നൽകാനും തീരുമാനിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക.
വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.
ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.



Be the first to comment