കൊച്ചി തീരത്തെ കപ്പൽ അപകടം; കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ, കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടതെന്നും സർക്കാർ തീരുമാനം. ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകും. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. MSC എൽസ കപ്പൽ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഷുറൻസ് ഏജൻസി വഴി ക്ലെയിം തീർപ്പാക്കുന്നതിന് കേരളവുമായി സഹകരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. കമ്പനിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ ഇരുമ്പ് ഭാഗങ്ങൾ ഇന്നലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. പറയകടവിലുള്ള കാർത്തികേയനെന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കാണ് വലയെറിഞ്ഞപ്പോൾ ഇരുമ്പ് ഭാഗങ്ങൾ ലഭിച്ചത്. ഇവ കപ്പലിന്റെയോ കണ്ടെയ്നറിന്റെയോ ഭാഗങ്ങളാണെന്നാണ് സൂചന.

കഴിഞ്ഞ 2 ദിവസം മുൻപ് മത്സ്യത്തിനൊപ്പം കശുവണ്ടിയും ഇവർക്ക് ലഭിച്ചിരുന്നു. അതേസമയം, കൊച്ചി തീരത്തെ കപ്പൽ അപകടം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ രീതിയിലുള്ള നാശ നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് മത്സ്യബന്ധനത്തിന് പോകുമ്പോൾ മത്സ്യബന്ധന യാനങ്ങളുടെ വലകൾ പൂർണമായും നശിക്കുന്നതാണ് ഇപ്പോഴുള്ള പ്രധാന പ്രതിസന്ധി.

Be the first to comment

Leave a Reply

Your email address will not be published.


*