കോട്ടയത്തെ ആഭിചാരക്രിയ; ‘മദ്യം കുടിപ്പിച്ചു,ബീഡി കൊണ്ട് പൊള്ളിച്ചു’; ക്രൂരപീഡനം വിവരിച്ച് യുവതി

കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’ കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘എന്റെ അമ്മയുടെ ചേച്ചി മരിച്ചിട്ട് ഒരു മാസമായിട്ടുള്ളൂ. അവരുടെ ബാധ എന്റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞിട്ടാണ് കൊണ്ടുവന്നത്. ഞാനും ഒപ്പം താമസിക്കുന്ന യുവാവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ബാധയാണെന്നാണ് പറയുന്നത്. എനിക്ക് ബാധയുള്ളത് കൊണ്ടാണ് അവനുമായി വഴക്ക് ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്. മന്ത്രവാദി മദ്യം ഗ്ലാസില്‍ ഒഴിച്ചുവെച്ചു. വെറ്റിലയും പാക്കും മഞ്ഞള്‍ വെള്ളവും ഉണ്ടായിരുന്നു. വെള്ളത്തിന് ചുവന്ന നിറം ലഭിക്കാന്‍ ചുണ്ണാമ്പ് കലര്‍ത്തി. ഭസ്മവും ഉണ്ടായിരുന്നു. ഓരോന്നും പ്രത്യേകമായി മൂന്ന് പാത്രങ്ങളിലായാണ് വെച്ചത്. കവടി ഒന്നും ഉണ്ടായിരുന്നില്ല. പകരമായി ബാത്ത്‌റൂമില്‍ ഇടുന്ന ടൈല്‍ ഉപയോഗിച്ചാണ് മന്ത്രവാദി ഓരോന്നും ചെയ്തത്. പിന്നീട് മന്ത്രവാദി എന്നോട് സോഫയില്‍ ഇരിക്കാന്‍ പറഞ്ഞു. മോളോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞു. നോര്‍മല്‍ ആയി ഞാന്‍ പ്രാര്‍ഥിച്ചു. തുടര്‍ന്ന് കാലില്‍ പട്ട് കെട്ടിയ ശേഷം മന്ത്രങ്ങള്‍ ചൊല്ലി.’- യുവതി  ദുരനുഭവം വിവരിച്ചു.

‘പൂജ നടന്നത് 11 മണിക്കാണ്. ബോധം പോയത് 12 മണിക്കാണ്. രണ്ടുമണിക്കാണ് എനിക്ക് ബോധം വന്നത്. അപ്പോള്‍ മുടിയില്‍ ആണി വെച്ച് ചുറ്റിവെച്ചിരിക്കുകയായിരുന്നു. ആണി വിറക് കഷണത്തില്‍ തറച്ചു. എന്റെ മുടി പോയി. മുടി പോയി എന്ന് പറഞ്ഞപ്പോള്‍ മരുന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞു. ബീഡി വലിച്ചപ്പോള്‍ നെറ്റിയില്‍ പൊള്ളി. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഭവ സമയത്ത് പങ്കാളിയും പങ്കാളിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം എനിക്ക് ഒരു ഫോണ്‍ കോള്‍ വരുമെന്ന് മന്ത്രവാദി പറഞ്ഞു. അതുപോലെ തന്നെ മൂന്നാം ദിവസം എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അമ്മയ്ക്ക് തീരെ വയ്യ എന്ന് പറഞ്ഞ് ചേച്ചി വിളിച്ചു. അപ്പോള്‍ എനിക്ക് ഒരു പേടി തോന്നി. മന്ത്രവാദം കൊണ്ടാണോ അമ്മയ്ക്ക് വയ്യാതായത് എന്ന് ഭയപ്പെട്ടു. അടുത്ത ദിവസം ചേച്ചിയോട് വിളിച്ച് പറഞ്ഞു, ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന്. ചേച്ചിയെ പോയി കണ്ടപ്പോള്‍ ചേച്ചി ആദ്യം നെറ്റിയിലെ പൊള്ളല്‍ കണ്ടു. അതിനിടെ മന്ത്രവാദത്തിന്റെ വിഡിയോ ഞാന്‍ ചേച്ചിക്ക് കൈമാറി. തുടര്‍ന്നാണ് പോലീസ് സ്റ്റേഷനില്‍ പോയത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഒരു ദോഷം ഉണ്ട് അത് കഴിഞ്ഞിട്ട് കല്യാണം നടത്തിയാല്‍ മതിയെന്നാണ് മന്ത്രവാദി പറഞ്ഞത്. സെപ്റ്റംബറിലാണ് യുവാവിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്.’- യുവതി പറഞ്ഞു.

യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് നടപടി. ആഭിചാരക്രിയ നടത്തിയ പത്തനംതിട്ട സ്വദേശി ശിവദാസ്, പങ്കാളി മണര്‍കാട് സ്വദേശി അഖില്‍ദാസ്, പിതാവ് ദാസ് എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടില്‍ കഴിയവെ യുവാവിന്റെ മാതാപിതാക്കളാണ് പെണ്‍കുട്ടിയ്ക്ക് മേല്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്. പിന്നാലെ മാതാപിതാക്കള്‍ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയതെന്നും യുവതി ആരോപിച്ചു. രണ്ടാം തീയതിയാണ് ആഭിചാരക്രിയ നടന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*