കുഴിച്ചുമൂടിയ അതേ സ്ഥലത്ത് പിറ്റേ ദിവസവും ജോലിക്കെത്തി, കൊന്നത് കരിങ്കല്ലില്‍ തലയിടിപ്പിച്ച്; കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.

നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14 നാണ് ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപത്തുകൂടി ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍,സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പോലീസിന് സംശയം തോന്നാന്‍ കാരണമായത്.

ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആദ്യം ഇയാള്‍ അന്വേഷണത്തോടു സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് അറിയാമായിരുന്ന സോണി അല്‍പനയെ ഇവിടെയെത്തിച്ച് കരിങ്കല്ലില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ പിറ്റേന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ ഇവിടെയെത്തി പണിയെടുത്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണം തിരിച്ചുവിടാനായി ഇയാള്‍ ഒരു യുവാവിന്റെ പേര് പറയുകയും ഭാര്യ അയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് പങ്കില്ലെന്ന് പോലീസിന് മനസ്സിലായി.

Be the first to comment

Leave a Reply

Your email address will not be published.


*