കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ പടിപടിയായി അപഹരിച്ചെടുക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് മാര്‍ തോമസ് തറയില്‍. സഭയെപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. ഭിന്നശേഷി നിയമനത്തിന്‍റെ പേരില്‍ തടസപ്പെട്ടുകിടക്കുന്നത് 22,000 അധ്യാപക നിയമനങ്ങളാണ്. ഇതില്‍ പതിനായിരത്തോളം കത്തോലിക്കാ സ്ഥാപനങ്ങളിലേതാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇത് പാലിക്കാതിരിക്കാന്‍ പല ഊരാക്കുടുക്കുകളിലേക്കും സര്‍ക്കാര്‍ തള്ളിവിടുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നിലനില്‍ക്കുന്നു. അടുത്തിടെയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര് നല്‍കിയ സത്യവാംഗ്മൂലവും ഒരാവശ്യവുമില്ലാതെ കക്ഷി ചേര്‍ന്നതും ഇനി സുപ്രീംകോടതി പറയാതെ ഒന്നും ചെയ്യാനാവില്ലെന്നു പറയുന്നതും തടസവാദങ്ങളാണ്.
സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കത്തോലിക്കാ മാനേജ്‌മെന്‍റുകള്‍ക്കുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ 22,000ത്തോളം വരുന്ന അധ്യാപകരുടേയും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. എയ്ഡഡ് സ്‌കൂളുകള്‍ പാവപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പകരുന്ന സ്ഥാപനങ്ങളാണ്.
പതിനേഴാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടി വരുമെന്നു കരുതിയില്ല. ഞാനും ബിഷപ് പോള്‍ ആന്‍റണി പിതാവും 2020ല്‍ ഒരു ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നത് അധ്യാപകര്‍ക്കുവേണ്ടിയായിരുന്നു
ചരിത്രത്തില്‍പോലും ബിഷപുമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്ത ചരിത്രമില്ല. അധ്യാപകരുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സഭയുടെ അതിപ്രധാനപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ തളരാരെ മുന്നോട്ടു പോകണമെന്നതുകൊണ്ടാണ്. ഈ വലിയ കരുതല്‍ സഭയുടെ ഹൃദയത്തിലുണ്ട്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമാനത്തോടെയും ദൈവവിളിയായും ശുശ്രൂഷ ചെയ്യണം.
വിദ്യാലയങ്ങളിലെ ആത്മീയ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഇത് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ജാഗ്രത ഇന്നു കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.



Be the first to comment