‘കൂരിയാട് കേരളത്തില്‍ തന്നെയല്ലേ? ഒരു തവണ പോലും തിരിഞ്ഞുനോക്കാന്‍ പൊതുമരാമത്ത് മന്ത്രിക്ക് ആയില്ല’ ; സണ്ണി ജോസഫ്

ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദേശീയപാത തകര്‍ച്ച യുഡിഎഫ് പ്രധാന വിഷമാക്കി ഉയര്‍ത്തുന്നതിനിടെയാണ് സന്ദര്‍ശനം. സര്‍വീസ് റോഡിലടക്കം എത്തി സണ്ണി ജോസഫ് സ്ഥിതിഗതികള്‍ മനസിലാക്കി.

ദേശീയപാതയുടെ തകര്‍ച്ചയുടെ കാരണം നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഇങ്ങനെയായിരുന്നില്ല റോഡ് നിര്‍മിക്കേണ്ടിയിരുന്നത്. നാട്ടുകാരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മറ്റിയും ഇക്കാര്യം നേരത്തെ അധികാരികളെ അറിയിച്ചതാണ്. നിയമസഭയിലും ജില്ലാ വികസന സമിതി യോഗങ്ങളിലും മരാമത്ത് വകുപ്പിന്റെ യോഗങ്ങളിലുമെല്ലാം ജനപ്രതിനിധികള്‍ ഈ വിഷയം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ് – അദ്ദേഹം പറഞ്ഞു.

ഇതില്‍ ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം, രാജ്യത്തെ പ്രതിപക്ഷം ഇവിടെ സന്ദര്‍ശനം നടത്തി. നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിലെ ഗവണ്‍മെന്റ് ഇതിനെ ന്യായീകരിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോയത്. പരാതികളും അപാകതകളും ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാലിനെ വിമര്‍ശിക്കാനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സമയം ചെലവഴിക്കുന്നത്. അദ്ദേഹം എന്തുകൊണ്ട് കൂരിയാട് വന്നില്ല? കൂരിയാട് കേരളത്തിലല്ലേ? അദ്ദേഹം ബേപ്പൂരിന്റെ ജനപ്രതിനിധിയല്ലേ? എത്രയോ വട്ടം നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിച്ച് അദ്ദേഹം അവകാശവാദങ്ങള്‍ ഉന്നയിച്ചു. ആ അവകാശവാദങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ വിടില്ല. ജനങ്ങള്‍ക്കിത് മനസിലാകും – അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യുഡിഎഫും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*